തദ്ദേശസ്ഥാപനങ്ങൾ പ്രതിദിന റിപ്പോർട്ട് നൽകണം
തിരുവനന്തപുരം : തെരുവ് നായ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും നാലംഗ സമിതി രൂപീകരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങുന്നതാണ് സമിതി. ആഴ്ചയിലൊരിക്കൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.
തെരുവ് നായ ശല്യത്തെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ഓരോ തദ്ദേശ സ്ഥാപനവും ദിവസവും റിപ്പോർട്ട് തയ്യാറാക്കണം. വാക്‌സിനേഷൻ പുരോഗതി, എ.ബി.സി കേന്ദ്രം, ഷെൽട്ടർ ഹോം എന്നിവ സജ്ജമാക്കൽ ഉൾപ്പെടുന്ന റിപ്പോർട്ടാണ് നൽകേണ്ടത്.
മന്ത്രി കെ.രാജന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും കളക്ടർമാരുടേയും യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായകളെ ആകർഷിക്കും വിധം മാലിന്യം തെരുവിൽ വലിച്ചെറിയുന്നത് തടയാൻ ഹോട്ടൽ വ്യാപാരികൾ, അറവുശാല നടത്തിപ്പുകാർ, ജനപ്രതിനിധികൾ എന്നിവരുടെ അടിയന്തര യോഗം വിളിക്കും. തെരുവ് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന നിർമ്മാർജ്ജനം ചെയ്യും . ആക്രമണകാരികളായ തെരുവ് നായകളുള്ള ഹോട്ട് സ്‌പോട്ടുകൾ ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഹോട്ട്സ്‌പോട്ടുകൾക്ക് പ്രാധാന്യം നൽകിയാകും വാക്‌സിനേഷൻ. എം.എൽ.എ മാരുടെ പങ്കാളിത്തത്തിൽ ഒരാഴ്ച്ചക്കുള്ളിൽ നിയോജകമണ്ഡലം തലത്തിൽ യോഗം കൂടി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.
നിയമം പാലിക്കണം
തെരുവ് നായ പ്രശ്‌നത്തിൽ സർക്കാർ നിയമപരമായാണ് നീങ്ങുന്നത്. ജനങ്ങളും നിയമം പാലിക്കണം. വിവിധയിടങ്ങളിൽ തെരുവ് നായ്ക്കളെ കൊന്നതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എം.ബി.രാജേഷ്.
പേവിഷ വാക്സിന്റെ ഗുണനിലവാരം: റിപ്പോർട്ട് തേടി കേന്ദ്രം
ന്യൂഡൽഹി: കേരളത്തിൽ ഉപയോഗിക്കുന്ന പേവിഷ വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം കേന്ദ്ര ഡ്രഗ്സ് കൺട്രോൾ ജനറൽ വി.ജി സോമാനിയോട് റിപ്പോർട്ട് തേടി. പേവിഷബാധയേറ്റ കുട്ടി വാക്സിൻ സ്വീകരിച്ചിട്ടും മരിച്ചതിനെ തുടർന്ന് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ച സാഹചര്യത്തിലാണിത്. കസൗളിയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിൽ നടക്കുന്ന ഗുണനിലവാര പരിശോധനയ്‌ക്ക് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും.
ഇതുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |