കട്ടപ്പന: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രതി നോബിൾ മയക്കുമരുന്ന് കച്ചവടത്തിലൂടെയുണ്ടാക്കിയത് കോടികളെന്ന് പൊലീസ്. വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി നോബിൾ നോബർട്ട് ബംഗളൂരൂവിൽ നിന്ന് മയക്കുമരുന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലേക്ക് എത്തിക്കുന്ന കണ്ണിയിലെ പ്രധാനിയാണ്. ഭർത്താവിനെ കേസിൽ കുടുക്കാൻ വാഹനത്തിൽ വയ്ക്കാൻ പഞ്ചായത്തംഗമായിരുന്ന സൗമ്യ സുനിലിനും കൂട്ടാളികൾക്കും എം.ഡി.എം.എ എവിടെ നിന്ന് ലഭിച്ചുവെന്ന അന്വേഷണത്തിലാണ് വണ്ടൻമേട് പൊലീസ് നോബിളിനെക്കുറിച്ച് വിവരം ലഭിച്ചത്. ഏപ്രിൽ മാസത്തിൽ പുളിയന്മലയിൽ വച്ച് 60 ഗ്രാം എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ എന്നിവയുമായി കോഴിക്കോട് സ്വദേശി അർജുൻ പിടിയിലായിരുന്നു. ഈ രണ്ട് കേസുകളിലും പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് നോബിളിലേക്ക് എത്തിയത്. ഇടയ്ക്കിടെ സിം കാർഡും മൊബൈൽ ഫോണും മാറ്റുന്നതിനാൽ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. നോബിൾ 2017 മുതൽ ബംഗ്ളൂരൂവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നെന്ന് വണ്ടന്മേട് എസ്.എച്ച്.ഒ വി.എസ്. നവാസ് പറഞ്ഞു. ബംഗളൂരൂവിൽ താമസിക്കുന്ന ഒരു വിദേശിയാണ് എം.ഡി.എം.എ ഉണ്ടാക്കുന്നത്. ആവശ്യക്കാർ നോബിളിനെയാണ് സമീപിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി കൈമാറുന്ന വില നോബിൾ വിദേശിക്ക് എത്തിക്കും. വിദേശിയുടെ സംഘം മയക്കുമരുന്ന് ബംഗളൂരൂവിലെ ഏതെങ്കിലും സ്ഥലത്ത് ഒളിച്ച് വച്ചശേഷം ദൃശ്യങ്ങളും ഫോട്ടോയും ലൊക്കേഷനും നോബിളിന് അയക്കും. നോബിൾ ഇത് ആവശ്യക്കാർക്ക് അയക്കുകയാണ് ചെയ്യുന്നത്. പണമോ മയക്കുമരുന്നോ നേരിട്ട് കൈമാറത്തതിനാൽ പിടികൂടാൻ ബുദ്ധിമുട്ടാണ്. അഞ്ച് കോടിയിലധികം രൂപ മയക്കുമരുന്ന് കച്ചവടത്തിലൂടെ ലാഭമുണ്ടാക്കിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു. മയക്കു മരുന്ന ഉണ്ടാക്കുന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ വണ്ടന്മേട് പൊലീസ് ആരംഭിച്ചിട്ടുണ്ട്. കൊറിയർ വഴി മയക്കുമരുന്ന് അയച്ചതുമായി ബന്ധപ്പെട്ട് നോബിളിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് വണ്ടന്മേട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. നോബിളിനെ തൊടുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |