ബംഗളൂരു: 2020ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ സെപ്തംബർ 17 ശനിയാഴ്ച ജേതാക്കൾക്ക് സമ്മാനിക്കും. ബിനോയി സെബാസ്റ്റ്യൻ (കുവൈത്ത്), സുപ്രിയ ചെറിയാൻ (ആസ്‌ട്രേലിയ), ശാന്തൻ നാണു (ഗോവ), വി ജെ മാത്യു (ഇന്തോനേഷ്യ), മോഹൻ നായർ (ഗുജറാത്ത്) എന്നിവരും പുരസ്കാരത്തിന് അർഹരായത്. മികച്ച ഓർഗനൈസഷനുള്ള പുരസ്കാരം എൽ ഷെഡ്ഡായി ചാരിറ്റബിൾ ട്രസ്റ്റും മികച്ച മലയാളി സംഘടനക്കുള്ള പുരസ്കാരം ധാക്ക മലയാളി അസോസിയേഷനുമാണ്. ഗോവയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുരസ്കാരങ്ങൾ സമ്മാനിക്കും.
ഗോവ വ്യവസായ വകുപ്പ് മന്ത്രി മവിൻ ഗൊഡിഞ്ഞോ, ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത് എം എൽ എ, സൗത്ത് ഗോവ പ്ലാനിംഗ് ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ കൃഷ്ണ സാൽകാർ എം എൽ എ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ സംബന്ധിക്കും. ശനിയാഴ്ച വൈകുന്നേരം 6 ന് പനാജിയിലെ ഫോർച്യൂൺ മിരാമർ ഐടിസി ഹോട്ടലിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന നൂറോളം മലയാളികൾ പങ്കെടുക്കുന്നുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 2020 ലെ പുരസ്‌കാര ദാനച്ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. 2020 ഒക്ടോബർ മൂന്നിന് ആസ്ട്രേലിയയിലെ മെൽബണിലാണ് പുരസ്‌കാരദാനച്ചടങ്ങ് നടത്തുവാൻ നേരത്തെ നിശ്ചയിച്ചിരുന്നത്. സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയർത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗ്ലൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് പുരസ്‌കാരങ്ങൾ നൽകാൻ ആരംഭിച്ചത്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈത്ത്, യു എ ഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം അവാർഡ് ദാനച്ചടങ്ങുകൾക്ക് ആതിഥ്യമരുളിയിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച 2021ലെ ഗർഷോം പുരസ്‌കാരങ്ങൾ നവംബർ 20ന് അസർബൈജാനിലെ ബാക്കുവിലും 2022ലെ ഗർഷോം പുരസ്‌കാരങ്ങൾ നവംബർ 22ന് ഗബാലയിലും നടക്കുന്ന ചടങ്ങുകളിൽ വച്ച് സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |