പെരിയ: നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) സന്ദർശനത്തിന് ഒരുങ്ങി കേരള കേന്ദ്ര സർവ്വകലാശാല. ഈ മാസം 21, 22, 23 തീയതികളിലാണ് നാക് സംഘം സർവ്വകലാശാലയിൽ പരിശോധന നടത്തുന്നത്. കേരള കേന്ദ്ര സർവ്വകലാശാലയുടെ ചരിത്രത്തിലെ രണ്ടാമത്തെ നാക് സന്ദർശനമാണ് ഇത്തവണത്തേത്. പെരിയയിൽ സ്ഥിരം കാമ്പസ് യാഥാർത്ഥ്യമായതിന് ശേഷം ആദ്യത്തേതും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന നാക് ഗ്രേഡിംഗ് സർവ്വകലാശാലകളെ സംബന്ധിച്ച് പ്രാധാന്യമേറിയതാണ്. 2016 ലാണ് നേരത്തെ നാക് സന്ദർശനമുണ്ടായത്. ബി പ്ളസ് പ്ളസ് ഗ്രേഡാണ് അന്ന് ലഭിച്ചത്. അഞ്ച് വർഷത്തിന് ശേഷം വീണ്ടും നാക് സംഘമെത്തുമ്പോൾ വലിയ മാറ്റത്തിലൂടെയാണ് സർവ്വകലാശാല കടന്നുപോയത്.
നാക് റാങ്കിങ്ങിൽ മുന്നേറ്റം ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപ് തന്നെ സർവ്വകലാശാല മുന്നൊരുക്കം ആരംഭിച്ചിരുന്നു. വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലുവിന്റെ മേൽനോട്ടത്തിൽ വിപുലമായ സമിതി രൂപീകരിച്ചാണ് പ്രവർത്തനം. സെൽഫ് അപ്രൈസൽ റിപ്പോർട്ട് സമർപ്പിച്ചു. സർവ്വകലാശാലക്ക് പുറത്തുള്ള അക്കാദമിക് വിദഗ്ധർ ഉൾപ്പെട്ട സമിതി അക്കാദമിക് ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റ് നടത്തി ഒരുക്കങ്ങൾ പരിശോധിച്ച് വിലയിരുത്തുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. പഠന വകുപ്പുകളിൽ മോക് വിസിറ്റും സംഘടിപ്പിച്ചു.
പ്രതീക്ഷ ഇവയിൽ
വാടകക്കെട്ടിടത്തിൽനിന്നും സ്ഥിരം കാമ്പസിൽ
അടിസ്ഥാന സൗകര്യങ്ങളിൽ വൻ മാറ്റം
കോഴ്സുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വർദ്ധന
അദ്ധ്യാപക ഒഴിവുകൾ നികത്തി
പബ്ലിക്കേഷനിലും പ്രൊജക്ട് ഫണ്ടിംഗിലും കുതിപ്പ്
കൊവിഡ് കാലത്തെ വൈറോളജി ലാബ് മൂന്നുലക്ഷം പരിശോധന നടത്തി
പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കി
നാക് സംഘത്തിന്റെ സന്ദർശനത്തിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയായി.സംഘത്തിന്റെ സന്ദർശനത്തോടെ യൂണിവേഴ്സിറ്റിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ- വൈസ് ചാൻസലർ എച്ച്.വെങ്കിടേശ്വർലു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |