തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ 150 റോഡുകളിലെ നിർമ്മാണ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ ഓപ്പറേഷൻ സരൾ രാസ്‌ത – 3 പരിശോധനയിൽ വൻക്രമക്കേടുകൾ കണ്ടെത്തി. രേഖകൾ പ്രകാരം റോഡിന് ആവശ്യമായ കനത്തിൽ ടാർ നടത്തിയില്ലെന്നും സമയത്ത് അറ്റകുറ്റപ്പണികൾ നടത്തിയില്ല എന്നതുൾപ്പെടെയുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. എല്ലാ റോഡുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. രേഖകളുമായി ഒത്തുനോക്കി ഇവ പരിശോധിച്ച് കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തുമെന്ന് വിജിലൻസ് അറിയിച്ചു. സംസ്ഥാനത്താകെ ഇന്നലെ രാവിലെ പത്തരയ്‌ക്ക് തുടങ്ങിയ പരിശോധന വൈകിട്ടോടെ പൂർത്തിയായി.
സംസ്ഥാനത്തെ പുതിയ റോഡുകളുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവ നിർവഹിക്കുന്നതിൽ
തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനിയറിംഗ് വിഭാഗം, പൊതുമരാമത്തു വകുപ്പ് (എൻഎച്ച് റോഡ്
വിഭാഗം) എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്താനാണ് ഇത്തരം പരിശോധനകളെന്ന് വിജിലൻസ് അറിയിച്ചു. സംസ്ഥാനത്ത് പുതുതായി നിർമ്മിക്കപ്പെട്ടതും അറ്റകുറ്റപ്പണികൾ നടത്തിയതുമായ നിരവധി റോഡുകൾ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം തന്നെ പൊട്ടിപൊളിയുന്നതായും പരാതിയുണ്ടായിരുന്നു. നേരത്തേ നടത്തിയ റെയ്ഡിന്റെ ആദ്യ ഘട്ടത്തിൽ പൊതുമരാമത്ത് റോഡുകളാണ് പരിശോധിച്ചത്. വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ ഉത്തരവു പ്രകാരം ഐ.ജി വെങ്കടേശ്, ഇന്റലിജൻസ് സൂപ്രണ്ട് ഇ.എസ്. ബിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു.
തീവ്രമഴയെ അതിജീവിക്കാൻ റോഡ്
നിർമ്മാണവിദ്യ മാറണം:മന്ത്രി റിയാസ്
തിരുവനന്തപുരം: തീവ്രമഴയും വാഹനപ്പെരുപ്പവും ഉയർന്ന ജനസാന്ദ്രതയും കാരണം റോഡ് പരിപാലനം വെല്ലുവിളിയായി മാറിയെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുത്തൻ നിർമ്മാണ രീതികൾ ആവശ്യമാണെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്ന പുത്തൻ നിർമാണ രീതികളെക്കുറിച്ച് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (കെ.എച്ച്.ആർ.ഐ) ഐ.ഐ.ടി പാലക്കാടും ചേർന്ന് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചുരുങ്ങിയ സമയത്തിനുള്ളിൽ തീവ്ര മഴയാണ് ലഭിക്കുന്നത്. വലിയ അളവിൽ ജലത്തെ ഉൾക്കൊള്ളാൻ ഭൂമിക്കോ ഓടകൾക്കോ സാധിക്കാതെ റോഡ് തകരുന്നു.
ദീർഘകാലം നിലനിൽക്കുന്ന, സുസ്ഥിരമായതും ചെലവ് കുറഞ്ഞതുമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ രീതിയാണ് അഭികാമ്യം. പ്രീകാസ്റ്റ് മെറ്റീരിയലുകൾ പ്രയോജനപ്പെടുത്തി, എല്ലാ കാലാവസ്ഥയിലും ബിറ്റുമിൻ ഉപയോഗിച്ചുള്ള റോഡ് നിർമാണ രീതി വികസിപ്പിക്കേണ്ടതുണ്ട്. കെ.എച്ച്.ആർ.ഐ ഈ ഗവേഷണത്തിന് ചുക്കാൻ പിടിക്കണമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. നവീകരിച്ച കെ.എച്ച്.ആർ.ഐ വെബ്സൈറ്റ്, സുവർണ ജൂബിലി സുവനീർ എന്നിവ മന്ത്രി പ്രകാശനം ചെയ്തു.
രാജ്യത്തെ വിവിധ ഐ.ഐ.ടികളിൽ നിന്നുള്ള ഫാക്കൽറ്റികൾ, പ്രഗത്ഭ എൻജിനീയർമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന സെമിനാർ ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |