ന്യൂഡൽഹി: ഹവാലാ കേസിൽ അറസ്റ്റിലായ ആംആദ്‌മി നേതാവും ഡൽഹി സർക്കാരിൽ മന്ത്രിയുമായ സത്യേന്ദ്ര ജെയിനിനെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതികേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു. ഇ.ഡി ഉദ്യോഗസ്ഥർ തീഹാർ ജയിലിൽ എത്തിയാണ് ചോദ്യം ചെയ്‌തത്. ജെയിനിനെ സെപ്ടംബർ 16 മുതൽ23 വരെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി ഡൽഹി അടക്കം 40 ഇടങ്ങളിൽ റെയ്ഡ് നടത്തി. വൻകിട മദ്യക്കച്ചവടക്കാരിൽ നിന്ന് ആംആദ്‌മി സർക്കാർ കോടികൾ കോഴവാങ്ങിയെന്ന ഒരു മദ്യവ്യാപാരിയുടെ ഒളികാമറാ വീഡിയോ ബി.ജെ.പി പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി. ഡൽഹിലെയും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെയും വിവിധ ഇടങ്ങളിലും ചെന്നൈ, ബാംഗ്ളൂർ നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു റെയ്‌ഡ്. ഡൽഹി മദ്യനയത്തിന് രൂപം നൽകിയവർ, മദ്യവ്യവസായികൾ, വിതരണക്കാർ തുടങ്ങിയവരുടെ വസതികളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത്. സെപ്‌തംബർ ആറിന് രാജ്യത്തെ 45 ഇടങ്ങളിൽ ഇ. ഡി സമാനമായ റെയ്ഡ് നടത്തിയിരുന്നു. വൻ തുക കോഴ വാങ്ങി കുത്തകകൾക്ക് അമിത ലാഭമുണ്ടാക്കും വിധം മദ്യനയം നടപ്പിലാക്കിയെന്നും ഈ പണമാണ് ആംആദ്‌മി സർക്കാർ പഞ്ചാബ്, ഗോവ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചതെന്നും ബി.ജെ.പി ആരോപിക്കുന്നു. ഡൽഹി ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായ മനീഷ് സിസോദിയ അടക്കം 15പേരെ പ്രതികളാക്കി സി.ബി.ഐ രജിസ്റ്റർ ചെയ്‌ത കേസിന്റെ ചുവടുപിടിച്ചാണ് ഇ.ഡി നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |