പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന
കുന്നിക്കോട്: അയൽത്തർക്കത്തെ തുടർന്ന് അച്‌ഛനും മകനും ചേർന്ന് ദളിത് യുവാവിനെ തല്ലിക്കൊന്നു. കുന്നിക്കോട് പച്ചില കടുവൻകോട് വീട്ടിൽ അനിൽകുമാർ (35) ആണ് മരിച്ചത്. പച്ചില അൽഫി ഭവനിൽ സലാവുദ്ദീൻ (60), മകൻ ദമീജ് (26) എന്നിവരാണ് അനിൽകുമാറിനെ തലയ്‌ക്കടിച്ച് കൊന്നത്. സലാവുദ്ദീൻ റിട്ട. സർക്കാർ ഉദ്യോഗസ്ഥനാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളാണ് അനിൽകുമാർ.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കഴിഞ്ഞ ബുധനാഴ്‌ച അനിൽകുമാർ വീടിന് സമീപത്ത് നിന്ന തേക്ക് മരത്തിന്റെ ചില്ലകൾ വെട്ടിയപ്പോൾ അപ്പുറത്തെ പുരയിടത്തിൽ വീണതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അന്ന് വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് ഇരുകൂട്ടരും പൊലീസിൽ പരാതിപ്പെട്ടു.
ഈ വിരോധത്തിൽ അനിൽകുമാർ, സലാവുദ്ദീനെയും ഭാര്യ ഫാത്തിമയെയും അസഭ്യം പറയുകയും മകൻ ദമീജിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ സലാവുദ്ദീനും ദമീജും അനിൽകുമാറിന്റെ വീട്ടിൽ ചെന്ന് വിളിക്കുകയും വാതിൽ തുറന്ന അനിൽകുമാറിനെ ആക്രമിക്കുകയുമായിരുന്നു. വീടിന്റെ പടിവാതിൽക്കൽ വച്ച് ഇരുമ്പ് കമ്പി കൊണ്ടും കമ്പുകൊണ്ടും തലയ്‌ക്കടിച്ചു.
ശബ്‌ദം കേട്ട് വന്ന അനിൽകുമാറിന്റെ അമ്മ ലക്ഷ്‌മി നിലവിളിച്ചതോടെ പ്രതികൾ ഓടിമറഞ്ഞു. അനിൽകുമാറിന്റെ സഹോദരൻ കുന്നിക്കോട് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി. ചോര വാർന്ന് വീട്ടു മുറ്റത്ത് കിടന്ന അനിൽകുമാറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അനിൽകുമാറിന് മാനസിക വൈകല്യമുണ്ടായിരുന്നു. മുമ്പ് ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചതുൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്. സംഭവശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാറിനാണ് അന്വേഷണ ചുമതല. വിവാഹബന്ധം വേർപ്പെട്ടയാളാണ് അനിൽകുമാർ. മകൾ: അനാമിക. സഹോദരങ്ങൾ: ദിവാകരൻ, പത്മകുമാരി, ജലജകുമാരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |