ദക്ഷിണാഫ്രിക്കൻ ടീം 24നും ഇന്ത്യ 26നും എത്തും
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിന് ഒരുക്കുന്നത് വമ്പൻ സുരക്ഷാ ക്രമീകരണം. ആയിരത്തിലധികം പൊലീസുകാർ സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി സുരക്ഷയൊരുക്കും. ഉന്നത പൊലീസുദ്യോഗസ്ഥർ നേതൃത്വം നൽകും. ഇന്നലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ഹബിൽ ബി.സി.സി.ഐ, കെ.സി.എ പ്രതിനിധികളും ഡി.സി.പി അജിത്കുമാർ വിവിധ വിഭാഗങ്ങളിലെ എ.സി.പിമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കടുത്ത ചർച്ച നടന്നിരുന്നു. താരങ്ങൾ തലസ്ഥാനത്ത് എത്തുന്നത് മുതൽ മത്സരം കഴിഞ്ഞ് മടങ്ങുന്നതുവരെ പഴുതടച്ച സുരക്ഷയൊരുക്കും. സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം കർശനമാക്കും. മത്സരം നടക്കുന്ന 28ന് നഗരത്തിൽ ഗതാഗത ക്രമീകരണമുണ്ടാകും.
കാര്യവട്ടത്ത് നടക്കുന്ന നാലാമത്തെ അന്താരാഷ്ട്ര മത്സരമാണ് 28ന് രാത്രി 7.30ന് നടക്കുന്നത്.
മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീം 28നും ഇന്ത്യൻ ടീം 26നും തലസ്ഥാനത്തെത്തും. കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് താമസ സൗകര്യമൊരുക്കുന്നത്. കോവിഡിനു ശേഷം കാര്യവട്ടത്ത് നടക്കുന്ന ആദ്യ അന്തരാഷ്ട്ര മത്സരമാണിത്.
സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ പരിപാലനച്ചുമതല കെ.സി.എയ്ക്കാണ്. മത്സരത്തിനുള്ള ഫീൽഡ് ഓഫ് പ്ലേയും ഫ്ളഡ്ലൈറ്റ് സംവിധാനവും സജ്ജമായിക്കഴിഞ്ഞതായി കെ.സി.എ ഭാരവാഹികൾ വ്യക്തമാക്കി.
ടിക്കറ്റ് നാളെ മുതൽ
കാര്യവട്ടം വേദിയാകുന്ന ഇന്ത്യ -ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വില്പന നാളെ ആരംഭിക്കും. ഓൺലൈൻ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 6.30ന് പാളയം വിവാന്തയിൽ നടക്കുന്ന ചടങ്ങിൽ സുരേഷ് ഗോപി നിർവഹിക്കും. സഞ്ജു സാംസണും ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |