SignIn
Kerala Kaumudi Online
Friday, 26 April 2024 6.53 AM IST

പാക് ഭീകരനെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കം തടഞ്ഞ് ചൈന

un

ന്യൂയോർക്ക് : പാകിസ്ഥാനിലെ ലഷ്‌കറെ ഇ ത്വയിബ കൊടുംഭീകരൻ സാജിദ് മിറിനെ കരിമ്പട്ടികയിൽപ്പെടുത്താൻ ഇന്ത്യയും യു.എസും ഐക്യരാഷ്ട്ര സംഘടനാ ​ സുരക്ഷാ കൗൺസിലിൽ നടത്തിയ ശ്രമം തടഞ്ഞ് ചൈന. നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാക് ഭീകരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് ചൈന തടയിടുന്നത്.

2008 നവംബർ 26ന് 29 വിദേശികൾ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായ സാജിദ് മിർ.

എഫ്.ബി.ഐയുടെ 'മോസ്റ്റ് വാണ്ടഡ്" പട്ടികയിലുള്ള മിറിന്റെ തലയ്ക്ക് 50 ലക്ഷം ഡോളർ പാരിതോഷികം യു.എസ് പ്രഖ്യാപിച്ചിരുന്നു.

മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് സ്വത്തുക്കൾ മരവിപ്പിക്കാനും യാത്രാ വിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമായി യു.എസ് മുന്നോട്ടു വച്ച നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കുകയായിരുന്നു. എന്നാൽ, ചൈന ഈ നിർദ്ദേശം തടഞ്ഞുവച്ചു.

ഇക്കഴിഞ്ഞ ജൂണിൽ, മിറിന് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി 15 വർഷം തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇയാളെ ഏപ്രിലിൽ അറസ്​റ്റ് ചെയ്തെന്നും അന്ന് മുതൽ കോട്‌ ലഖ്പത് ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു പാകിസ്ഥാന്റെ വാദം. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്നതാണ് മിറിനെതിരെയുള്ള കേസ്.

എന്നാൽ, ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാനെ അന്താരാഷ്ട്ര സംഘടനയായ എഫ്.എ.ടി.എഫ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ) ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക് അധികൃതർ നടത്തിയ നാടകമാണ് മിറിന്റെ അറസ്‌റ്റെന്ന് ആരോപണം ഉയർന്നിരുന്നു. മിർ മരിച്ചെന്നായിരുന്നു ഇതിന് മുമ്പ് പാകിസ്ഥാന്റെ വാദം. എന്നാൽ, പാശ്ചാത്യ രാജ്യങ്ങൾ ഇതിന് തെളിവ് ആവശ്യപ്പെട്ടിരുന്നു.

2005ൽ വ്യാജ പേരും വ്യാജ പാസ്‌പോർട്ടും ഉപയോഗിച്ച് ഇന്ത്യ സന്ദർശിച്ച മിർ മുംബയ് ഭീകരാക്രമണം ലാഹോറിൽ നിന്നാണ് നിയന്ത്രിച്ചത്. മുംബയ് ഭീകരാക്രമണത്തിന്റെ 'പ്രോജക്ട് മാനേജർ" എന്നാണ് മിർ അറിയപ്പെടുന്നത്.

കഴിഞ്ഞ മാസം,​ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിന്റെ സഹോദരനും ജെയ്‌ഷെയുടെ ഉപമേധാവിയുമായ അബ്ദുൾ റൗഫ് അസ്‌ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ യു.എന്നിൽ നടന്ന യു.എസിന്റെയും ഇന്ത്യയുടെയും നീക്കം ചൈന തടഞ്ഞിരുന്നു. 1999ൽ ഇന്ത്യൻ എയർലൈൻസിന്റെ ഫ്ലൈറ്റ് ഐ.സി-814 ഹൈജാക്ക് ചെയ്തതിന്റെ സൂത്രധാരനാണ് റൗഫ്.

ജൂണിൽ പാക് ഭീകരൻ അബ്ദുൾ റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യ-യു.എസ് സംയുക്ത നിർദ്ദേശവും ചൈന തടഞ്ഞിരുന്നു. ലഷ്‌കർ തലവനും 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനുമാണ് മക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.