രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇപ്പോൾ സ്വർണചാകരയാണ്. നികുതി വെട്ടിച്ച് കിലോക്കണക്കിന് സ്വർണമാണ് ഇത്തരത്തിൽ കൊണ്ടുവരുന്നത്. വിവിധ മാർഗങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ സ്വർണം കൊണ്ടുവരുന്നത്. പലപ്പോഴും പിടികൂടുമ്പോൾ മാത്രമാണ് ഈ വിദ്യകൾ പുറം ലോകം അറിയുന്നതും. പ്രവാസികളും, സഞ്ചാരികളുമെല്ലാം ദുബായിൽ നിന്നും വരുമ്പോൾ നിയമപരമായി കൊണ്ടുവരാൻ കഴിയുന്ന അളവിൽ സ്വർണം വാങ്ങാറുണ്ട്. എന്തുകൊണ്ടാവും ഇവരെല്ലാം ദുബായിയിൽ നിന്നും രാജ്യത്തേക്ക് സ്വർണം വാങ്ങിക്കൊണ്ടു വരുന്നതെന്ന് ചോദിച്ചാൽ ഒരുത്തരം മാത്രമേ ഉള്ളു.
വിലക്കുറവ്
ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ യു എ ഇയിൽ സ്വർണ വില 15 ശതമാനം വരെ കുറവാണ്. ഇതാണ് ദുബായിയെ സ്വർണ വിപണിയുടെ മൂല്യം ഉയർത്തുന്നത്. ഇന്ത്യയിൽ സ്വർണവില കൂടാൻ കാരണം ഉയർന്ന നികുതിയും കസ്റ്റംസ് ഡ്യൂട്ടിയുമാണ്. വിവിധ രാജ്യങ്ങളിലേക്ക് ദുബായിയിൽ നിന്നുമാണ് സ്വർണം ഒഴുകുന്നത്. അതിനാൽ തന്നെ കൊവിഡിന് മുൻപത്തെ വിൽപ്പന നിലവാരത്തിലേക്ക് ദുബായിലെ സ്വർണ വിൽപ്പന എത്തുകയും ചെയ്തു.
2022 ജൂൺ 30 മുതൽ, ഇന്ത്യ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10.75 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു, ഇതോടെ ദുബായ് പോലുള്ള വിദേശ വിപണികളിൽ നിന്നും എൻആർഐകൾക്കും ഇന്ത്യൻ ടൂറിസ്റ്റുകൾക്കും സ്വർണം കൂടുതൽ ലാഭത്തോടെ വാങ്ങുകയും ചെയ്യുന്നു. അടുത്തിടെ സ്വർണവിലയിൽ കുറവുണ്ടായതിനാൽ ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉത്സവകാലം ആരംഭിക്കാനിരിക്കേ ഇനിയും സ്വർണത്തിന്റെ ആവശ്യം വർദ്ധിക്കുമെന്നാണ് സൂചന. ദീപാവലി ആഘോഷങ്ങളിലാണ് രാജ്യത്ത് സ്വർണം ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്. കഴിഞ്ഞ രണ്ടു വർഷമായി കൊവിഡ് പിടിയിൽ ആഘോഷങ്ങളിൽ നിയന്ത്രണമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |