മൊഹാലി : ചണ്ഡിഗഡ് സർവകലാശാലയുടെ വനിതാ ഹോസ്റ്റലിലെ പെൺകുട്ടികളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന കേസിൽ പുതിയ വെളിപ്പെടുത്തലുമായി മൊഹാലി പൊലീസ്. കേസിൽ അറസ്റ്റിലായ വിദ്യാർത്ഥിനിയിൽ നിന്ന് മറ്റു പെൺകുട്ടികളുടെ ടോയ്‌ലെറ്റ് ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർത്ഥിനി ടോയ്‌ലെറ്റിൽ വച്ച് സ്വയം ചിത്രീകരിച്ച ദൃശ്യങ്ങൾ മാത്രമാണ് മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുക്കാൻ കഴിഞ്ഞതെന്ന് മൊഹാലി എസ്.എസ്. പി വിവേക് സോണി പറഞ്ഞു, മറ്റാരുടെും വീഡിയോ താൻ പകർത്തിയിട്ടില്ലെന്ന് വിദ്യാർത്ഥിനി മൊഴി നൽകിയിട്ടുണ്ടെന്നും എസ്.എസ്. പി വ്യക്തമാക്കി. വിദ്യാർത്ഥിന് തന്റെ വീഡിയോ സിംലയിലുള്ള കാമുകന് അയച്ചതായും പൊലീസ് പറഞ്ഞു. ഉടൻതന്നെ പെൺകുട്ടിയുടെ കാമുകനെ പിടികൂടുമെന്നും ഇയാളെ കസ്റ്റഡിയിൽ എടുത്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി.
പെൺകുട്ടികളുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്നും വിദ്യാർത്ഥിനി സ്വന്തം വീഡിയോ ചിത്രീകരിക്കുന്നത് കണ്ട് പെൺകുട്ടികൾ പരിഭ്രാന്തരാകുകയായിരുന്നുവെന്നും സർവകലാശാലാ അധികൃതരും അറിയിച്ചു. വിദ്യാർത്ഥിനി സ്വന്തം വിീഡിയോ അല്ലാതെ മറ്റാരുടെയും ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും സർവകലാശാല അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഹോസ്‌റ്റലിലെ ടോയ്‌ലെറ്റിലെയടക്കം ദൃശ്യങ്ങൾ അറസ്‌റ്റിലായ എം.ബി.എ വിദ്യാർത്ഥിനി രഹസ്യമായി പകർത്തി സമൂഹമാദ്ധ്യമത്തിലടക്കം പ്രചരിപ്പിച്ചുവെന്ന് മറ്റ് പെൺകുട്ടികളാണ് പരാതിപ്പെട്ടത്. തുടർന്ന് മൊഹാലി പൊലീസെത്തി ഈ പെൺകുട്ടിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ സ്വന്തം ദൃശ്യങ്ങൾ മാത്രമാണ് പകർത്തിയതെന്നാണ് പെൺകുട്ടി പറഞ്ഞത്. വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിദ്യാർത്ഥിനിയെ കാമുകൻ ഭീഷണിപ്പെടുത്തി മറ്റു പെൺകുട്ടികളുടെ ദൃശ്യങ്ങൾ കൈക്കലാക്കിയതിനു ശേഷം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്ന മറ്റു പെൺകുട്ടികളുടെ ആരോപണവും അന്വേഷിക്കുന്നതായി മൊഹാലി എസ്.എസ്.പി വിവേക് സോണി പറഞ്ഞു.
എന്നാൽ അറുപതോളം പെൺകുട്ടികളുടെ ദൃശ്യമുണ്ടെന്നാണ് പ്രതിഷേധിക്കുന്ന പെൺകുട്ടികൾ അറിയിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പെൺകുട്ടികൾ ആത്മഹത്യയക്ക് ശ്രമിച്ചു എന്ന വ്യാജവാർത്തയും പ്രചരിച്ചു തുടങ്ങി. ഈ വാർത്ത പൊലീസ് നിഷേധിച്ചു. പ്രതിഷേധത്തിനിടെ ഒരു കുട്ടി കുഴഞ്ഞുവീണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചായിരുന്നു വ്യാജവാർത്ത.സംഭവം വളരെ സെൻസിറ്റീവായ വിഷയമാണെന്നും സഹോദരിമാരുടെയും പെൺമക്കളുടെയും അന്തസുമായി ബന്ധപ്പെട്ടതാണെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് ആവശ്യപ്പെട്ടു. കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും വിദ്യാർത്ഥികൾ സമാധാനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |