തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് തെറ്റ് ചെയ്‌തതെന്ന് ഗവർണർ ഏറ്റുപറഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ സർക്കാരും വിദ്യാഭ്യാസമന്ത്രിയും ക്രമവിരുദ്ധമായി ഇടപെടുകയും അവരുടെ സമ്മർദ്ദം കാരണം ഗവർണർ വൈസ് ചാൻസലർക്ക് നിയമവിരുദ്ധമായി പുനർനിയമനം നൽകുകയും ചെയ്‌തു എന്ന് പ്രതിപക്ഷം മുൻപ് ആരോപിച്ചിരുന്നു. ഇക്കാര്യം ഗവർണർ ഇന്ന് സ്ഥിരീകരിച്ചു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരിവയ്‌ക്കുന്നതാണ് ഗവർണറുടെ തുറന്നുപറച്ചിലെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് തെറ്റുചെയ്‌തതെന്ന് ഗവർണർ ഏറ്റുപറഞ്ഞതായി വി.ഡി സതീശൻ പറഞ്ഞു. എന്നാൽ ഏറ്റുപറഞ്ഞതുകൊണ്ട് തെറ്റ് തെറ്റല്ലാതാകില്ലെന്നും ആർഎസ്എസ് പിന്തുണയ്‌ക്കുന്ന ഗവർണറുമായി സന്ധിയുണ്ടാക്കിയ സർക്കാർ ഇപ്പോൾ ഗവർണർ സർക്കാരിനെ ഉപദ്രവിക്കുന്നതായി പറയുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
രണ്ടുകൂട്ടരും നടത്തുന്നത് നാടകമാണെന്നും ഇതിന് മറുപടി നൽകേണ്ടത് പ്രതിപക്ഷമല്ലെന്നും വി.ഡി സതീശൻ പറഞ്ഞു. കണ്ണൂരിലെ ചരിത്ര കോൺഗ്രസിലെ കാര്യങ്ങളെക്കുറിച്ച് ഗവർണർ ഇപ്പോൾ പറയുന്നത് എന്തെന്ന് വ്യക്തമല്ല. അതിന് മറുപടി നൽകേണ്ടത് പ്രതിപക്ഷമല്ല ആഭ്യന്തര വകുപ്പിന്റെ ചുമതലയുള മുഖ്യമന്ത്രിയാണ്.
ലോകായുക്ത ബില്ലിലും സർവകലാശാല ബില്ലിലും ഒപ്പിടില്ലെന്ന് ഗവർണർ പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നതായി വി.ഡി സതീശൻ അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |