തിരുവനന്തപുരം: തെരുവ് നായ ശല്യം രൂക്ഷമായ സംസ്ഥാനത്ത് നായ്‌ക്കളിൽ വാക്‌സിനേഷൻ യജ്ഞം ഇന്നലെ മുതലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടക്കം പേരിന് മാത്രം. നായ്‌ക്കളെ പിടിക്കുന്നവർക്കുള്ള പരിശീലനവും ഇവർക്കുള്ള വാക്‌സിനേഷനും പൂർത്തിയാകാത്തതാണ് യജ്ഞം ഇഴഞ്ഞു തുടങ്ങാനിടയാക്കിയത്. ഇന്നലെ നായകൾക്ക് വാക്‌സിനേഷൻ നടന്നില്ലെങ്കിലും നായ പിടിത്തക്കാർക്കുള്ള പരിശീലനവും വാക്‌സിനേഷനും നടന്നു.
തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്‌ത നായ പിടിത്തക്കാർക്ക് മൃഗസംരക്ഷണവകുപ്പാണ് പരിശീലനം നൽകുന്നത്. ഇന്നലെ 804 പേർക്ക് സംസ്ഥാനത്തുടനീളം പരിശീലനം ലഭിച്ചു. നിലവിൽ 78 പേർ മാത്രമാണ് നായപിടിത്തത്തിന് രംഗത്തുള്ളത്. അവർക്കും വാക്‌സിൻ നൽകേണ്ടതുണ്ട്. 21 ദിവസത്തിനിടെ മൂന്ന് ഡോസ് വാക്‌സിൻ നൽകിയ ശേഷം മാത്രമേ ഇവരെ ജോലിക്ക് നിയോഗിക്കാവൂ എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പേവിഷപ്രതിരോധ യജ്ഞത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകി. ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. നിതിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്ക് ബോധവത്ക്കരണ ക്ലാസും നൽകി. നാലു ലക്ഷം തെരുവ് നായക്കൾ നിലവിലുണ്ടെന്നാണ് കണക്ക്. ഈ മാസം 28 മുതൽ വാക്‌സിനേഷൻ കാര്യക്ഷമമാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്ത് ഈ മാസം ഒന്ന് മുതൽ 19 വരെ തദ്ദേശസ്ഥാപനങ്ങൾ മുഖാന്തരം 21 തെരുവ് നായ്‌ക്കൾക്ക് മാത്രമാണ് വാക്‌സിൻ നൽകാൻ കഴിഞ്ഞത്. 1588 വളർത്തുനായ്‌ക്കൾക്കും തദ്ദേശസ്ഥാപനങ്ങളിലൂടെ വാക്‌സിനേഷൻ നൽകി.
നായകളുമായി ഇടപഴകുന്നവർക്ക്
3 ഡോസ് വാക്‌സിൻ നിർബന്ധം
തെരുവുനായ പ്രതിരോധത്തിന് മാർഗനിർദ്ദേശം
തിരുവനന്തപുരം: തെരുവുനായകളുടെ വാക്‌സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പേ വിഷബാധ പ്രതിരോധ വാക്‌സിൻ മൂന്നു ഡോസ് നിർബന്ധമായും എടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. 0,7,21 എന്നിങ്ങനെ മൂന്നു ദിവസങ്ങളിലായാണ് വാക്സിൻ നൽകുന്നത്. ഈ 21 ദിവസം കഴിഞ്ഞുമാത്രമേ മൃഗങ്ങളുമായി ഇടപെടാൻ പാടുള്ളൂ. ഭാഗികമായി വാക്‌സിനെടുത്തവർക്കും വാക്‌സിൻ എടുത്തതിന്റെ രേഖകൾ ഇല്ലാത്തവർക്കും ഇത് ബാധകമാണ്. നേരത്തെ വാക്‌സിൻ എടുത്തവരും എന്നാൽ, രണ്ടു വർഷത്തിനിടെ ബൂസ്റ്റർ ഡോസ് എടുക്കാത്തവരുമായവർക്ക് ഒരു ഡോസ് ബൂസ്റ്റർ നൽകും. അതിനുശേഷമേ മൃഗങ്ങളുമായി ഇടപെടാവൂ. വാക്‌സിനേഷൻ പൂർത്തീകരിച്ച് ജോലിയിൽ ഏർപ്പെടുന്നവർക്ക് കടിയേറ്റാൽ 0,3 ദിവസങ്ങളിൽ രണ്ട് ഡോസ് വാക്സിനെടുക്കണം. ഇവർ റീ എക്‌സ്‌പോഷർ വിഭാഗത്തിലാണ് ഉൾപ്പെടുക.
വാക്‌സിൻ എടുക്കേണ്ടവർ
വെറ്ററിനറി ഡോക്ടർമാർ
ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർമാർ
മൃഗങ്ങളെ പിടിക്കുന്നവർ
കൈകാര്യം ചെയ്യുന്നവർ
10 പേർക്ക് വീതം
നിലവിൽ വാക്‌സിനേഷൻ നടക്കുന്ന ആശുപത്രികളിലെല്ലാം ഇവർക്കായി പ്രത്യേക സൗകര്യം ഉണ്ടാവും.ഒരു വയൽ വാക്‌സിൻ 10 പേർക്ക് ഉപയോഗിക്കാം. ഒരാൾക്ക് 0.1 എം.എൽ വാക്സിനാണ് നൽകുന്നത്. വാക്‌സിൻ പാഴാകാതിരിക്കാൻ 10 പേരെ വീതം ബാച്ചായി തിരിച്ചാണ് നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |