ന്യൂയോർക്ക്: യുക്രൈനിൽ നടക്കുന്ന റഷ്യൻ അധിനിവേശത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണ് ശരിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ സംഭാഷണത്തിനിടയിൽ മോദി പറഞ്ഞ വാക്കുകളെ ഉദ്ദരിച്ച് കൊണ്ട് ന്യൂയോർക്കിൽ നടന്ന 77ാമത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ളിയിൽ സംസാരിക്കുകയായിരുന്നു മക്രോൺ.
ഇന്നത്തെ യുഗം യുദ്ധത്തിന് വേണ്ടിയുള്ളതല്ല എന്നായിരുന്നു പുടിനുമായുള്ള സംഭാഷണത്തിനിടെ മോദി പരാർമശിച്ചത്. സമാധാനത്തിന്റെ പാതയിൽ എങ്ങനെ മുന്നേറാമെന്ന് സംസാരിക്കാനുള്ള അവസരം ലഭിക്കുകയാണെന്നും പതിറ്റാണ്ടുകളായി ഇന്ത്യയും റഷ്യയും ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും സംഭാഷണത്തിനിടെ മോദി പറഞ്ഞിരുന്നു. ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം പരാമർശിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കുകയായിരുന്നു മക്രോൺ.
അതേസമയം, റഷ്യ- യുക്രൈൻ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കുമെന്ന് മോദിയുടെ വാക്കുകൾക്ക് മറുപടിയായി പുടിൻ വ്യക്തമാക്കിയിരുന്നു. യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്താണെന്ന് അറിയാം. ഇന്ത്യയുടെ ആശങ്കകൾ മനസിലാക്കുന്നുവെന്നും പുടിൻ പ്രതികരിച്ചു. റഷ്യൻ ഇന്ത്യയും തമ്മിലുള്ള ബന്ധം പങ്കാളിത്ത സ്വഭാവമുള്ളതാണെന്നും അത് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |