തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനും മൺവിള സ്വദേശിയുമായ ജിതിനെ കണ്ടെത്താൻ സഹായിച്ചത് ആക്രമണ സമയത്തെ ദൃശ്യങ്ങളിൽ കണ്ട കാറും ടീഷർട്ടും. എ കെ ജി സെന്ററിൽ പടക്കമെറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ. എസ് പി മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ‌്‌തു വരികയാണ്.
ആക്രമണശേഷം സ്കൂട്ടർ കാറിന്റെ സമീപത്ത് നിർത്തിയതായി കണ്ടെത്തിയിരുന്നു. കാർ ജിതിന്റേതാണെന്ന് തെളിഞ്ഞതാണ് കേസിൽ നിർണായകമായത്. ആക്രമണ ശേഷം ജിതിൻ ഗൗരീശപട്ടത്ത് എത്തിയെന്നും ഇവിടെ നിന്ന് കാറിൽ കയറി പോയെന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. മാത്രമല്ല പ്രതിയുടെ ടീഷർട്ടും ഷൂസും പ്രധാന തെളിവുകളായി. ഈ ടീഷർട്ടായിരുന്നു സിസിടിവി ദൃശ്യങ്ങളിൽ പ്രതി അണിഞ്ഞിരുന്നത്. ഇതേ ബ്രാൻഡിലുള്ള ടീഷർട്ടും ഷൂസും ജിതിൻ വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ടീഷർട്ട് ജിതിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലുമുള്ളതായി അന്വേഷണ സംഘം പറയുന്നു. ജിതിൻ ഫോണിലെ വിവരങ്ങൾ മായ്ച്ചു കളഞ്ഞുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തിൽ ജിതിന്റെ പേര് പ്രാരംഭഘട്ടത്തിൽ ഉയർന്നു കേട്ടിരുന്നു. ഇപ്പോൾ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ജവഹർ നഗറിലുള്ള ക്രൈം ബാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |