SignIn
Kerala Kaumudi Online
Saturday, 27 April 2024 12.11 AM IST

അടയുമോ പമ്പുകൾ  സമരസാദ്ധ്യത തള്ളാതെ ഡീലർമാർ 

pump

ആവശ്യങ്ങൾ നടപ്പാകുമോയെന്ന് ആശങ്ക

കൊച്ചി: സമരം മാറ്റിവച്ചെങ്കിലും മന്ത്രിതല ചർച്ചയിൽ അംഗീകരിച്ച ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരത്തെക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടിവരുമെന്ന് ഡീലർമാർ. നിലവിൽ സംസ്ഥാനത്തെ 650 എച്ച്.പി.സി പമ്പുകൾക്ക് പ്രതിദിനം 450ലോഡ് ഇന്ധനമാണ് വേണ്ടത്. എന്നാൽ കമ്പനികൾ നൽകുന്നതാകട്ടെ 250ൽ താഴെയും. ഈ സാഹചര്യത്തിലാണ് സമര സാദ്ധ്യത ശക്തമായി ഡീലർമാർ മുന്നോട്ടുവയ്ക്കുന്നത്. തങ്ങൾക്ക് ആവശ്യമായത്ര ലോഡ് ഇന്ധനം എത്തിക്കുമെന്ന് കമ്പനികൾ നൽകുന്ന ഉറപ്പ് പ്രായോഗികമായി നടപ്പാകുമോയെന്ന ആശങ്കയിലാണിവർ.

എച്ച്.പി.സി ഉൾപ്പെടെയുള്ള പമ്പുകൾക്ക് ആവശ്യാനുസരണം ഇന്ധനം ലഭ്യമാക്കുക, എക്‌സട്രാ പ്രീമിയം പെട്രോളും ലൂബ്രിക്കന്റുകളും ഡീലർമാരെ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പെട്രോളിയം ഡീലർമാർ 23ന് സമരം പ്രഖ്യാപിച്ചിരുന്നത്. മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണ് സമരം നീട്ടിവയ്ക്കാൻ തീരുമാനമായത്.

ഇന്ധന വിതരണം സുഗമമാക്കുമെന്ന് കമ്പനികൾ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കപ്പൽ മാർഗം ഇന്ധനം എത്തിച്ചിട്ടുണ്ടെന്നാണ് കമ്പനികൾ നൽകിയ വിവരമെന്ന് മന്ത്രി അറിയിച്ചു.

ഡീലർമാരുമായി കൊച്ചിയിലെ ഐ.ഒ.സി ആസ്ഥാനത്ത് സ്റ്റേറ്റ് ലെവൽ കോ ഓർഡിനേറ്റർ എസ്.കെ. ബെഹ്റ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ, ആൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് എന്നീ സംഘടകളുടെ പ്രതിനിധികൾ മന്ത്രിയുമായി ചർച്ചനടത്തിയത്.

ഐ.ഒ.സി ഒഴികെയുള്ള കമ്പനികൾ പൊതു അവധി ദിനങ്ങളിൽ ഇന്ധനം വിതരണം ചെയ്യുന്നില്ലെന്നതും ഡീലർമാർക്ക് തലവേദനയായിരുന്നു. ഇതേത്തുടർന്നാണ് ഡീലർമാർ സമരം പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെട്ട സമിതി രൂപീകരിക്കുകയും ഡീലർമാർക്കുള്ള ഇന്ധന വിതരണം ഈ സമിതിയുടെ നിയന്ത്രണത്തിലാക്കുകയും വേണമെന്ന് ഡീലർമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനു പകരമായി ഒരു മാസക്കാലം നേരിട്ട് പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും പ്രതിനിധികൾ അറിയിച്ചു.

കമ്പനികൾ പറയുന്നത്

1 ഇന്ധന ക്ഷാമത്തിന് കാരണം ബൈബാക്ക് സംവിധാനത്തിലെ പാളിച്ചകൾ

2 റിഫൈനറിയിൽ നിന്ന് ആവശ്യത്തിന് പെട്രോൾ ലഭിക്കുന്നില്ല

...................................................

കപ്പൽ മാർഗം ഇന്ധനം ഇന്നലെ എത്തിച്ചിട്ടുണ്ടെന്നാണ് കമ്പനികൾ അറിയിച്ചത്. ഇന്ധന വിതരണം സുഗമമാക്കുമെന്ന് കമ്പനികളുടെ ഭാഗത്ത് നിന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഡീലർമാർ ആവശ്യപ്പെട്ടതനുസരിച്ചുള്ള

നിരീക്ഷണ സമിതി രൂപീകരണം പിന്നീട് പരിഗണിക്കും.
ജി.ആർ. അനിൽ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി

.....................................................
സർക്കാരിന്റെ ഭാഗത്തു നിന്ന് രേഖാമൂലമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. ഒരുമാസം സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ആവശ്യങ്ങൾ പൂർണമായി നടപ്പായില്ലെങ്കിൽ സമരം നടത്തും
ആർ. ശബരീനാഥ്
ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.