പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നത് അസാധാരണ സംഭവമാണെന്നും 10 ദിവസത്തിനകം പ്രശ്നം പൂർണമായും പരിഹരിക്കുമെന്നും തമിഴ്നാട് ജലവിഭവമന്ത്രി ദുരൈ മുരുകൻ പറഞ്ഞു. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നുമാറിയതാണ് ഷട്ടർ തകരാനുള്ള കാരണം-പറമ്പിക്കുളം ഡാം സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു.
ഷട്ടർ തകർന്നുമാറിയ അനുഭവം ഇതിനുമുൻപ് ഒരിടത്തും സംഭവിച്ചതായി അറിയില്ല. അസാധാരണമെന്ന് തോന്നുന്ന കാര്യങ്ങളാണ് പറമ്പിക്കുളത്തുണ്ടായത്. ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വെള്ളമൊഴുക്ക് നിയന്ത്രിക്കാനാകും വരെ കരുതൽ വേണം. ആറ് ടി.എം.സി വെള്ളം ഇതിനകം ഒഴുകിപ്പോയിട്ടുണ്ടെന്നാണ് കണക്ക്. തമിഴ്നാട് ഏറെ ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കൃത്യമായ സമയത്ത് കേരളത്തെ കാര്യങ്ങൾ അറിയിക്കാൻ കഴിഞ്ഞെന്നും ഉദ്യോഗസ്ഥരുടെ ആശയവിനിമയത്തിൽ വീഴ്ചയുണ്ടാകാൻ പാടില്ലെന്ന് നിർദ്ദേശിച്ചതായും ദുരൈ മുരുകൻ അറിയിച്ചു. തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി, കേരളത്തെ പ്രതിനിധീകരിച്ച് കെ. ബാബു എം.എൽ.എയും ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
ജലനിരപ്പ് ശരിയാക്കാൻ നടപടി
തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിന്റെ ജലനിരപ്പ് ഷട്ടർ ലെവലിലേക്ക് എത്തിക്കാൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മറ്റ് രണ്ടു ഷട്ടറുകൾ 30 സെന്റീമീറ്ററാക്കി ഉയർത്തി. 24 അടി കൂടി ജലനിരപ്പ് താഴ്ന്നാൽ മാത്രമേ തകർന്ന ഷട്ടറിന്റെ പുനർ നിർമ്മാണ പ്രക്രിയകൾ ആരംഭിക്കാൻ കഴിയൂ. തൂണക്കടവ് വഴി തീരുമൂർത്തി ഡാമിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും തമിഴ്നാട് വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസം കൂടി വെള്ളം ഒഴിക്കിക്കളയേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |