തിരുവനന്തപുരം: ആർ.കെ.സിംഗ് കേന്ദ്ര ഡെപ്യുട്ടേഷനിലേക്ക് പോകുന്ന സാഹചര്യത്തിൽ ധനകാര്യവകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ സർക്കാർ നിയമിച്ചു. ഇപ്പോൾ കൈകാര്യം ചെയ്തുവരുന്ന ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിന്റെയും സ്റ്റോർ പർച്ചേസ് വകുപ്പിന്റെയും പൂർണ അധികച്ചുമതലയുമുണ്ടാകും. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ചുമതലയും വഹിക്കും.
ഇലക്ട്രോണിക്‌സ്, ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ.യു.ഖേൽക്കറിന് എക്സൈസ് ഉൾപ്പെടെ നികുതിവകുപ്പിന്റെ പൂർണ അധികച്ചുമതല കൂടി നൽകി. ലാൻഡ് റവന്യു കമ്മിഷണറുടെ തസ്തിക എക്‌സ്-കേഡറാക്കിക്കൊണ്ട് അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഡോ.കെ. വാസുകിയെ അതിലേക്ക് നിയമിച്ചു. ദുരന്ത നിവാരണ വകുപ്പ് കമ്മിഷണറുടെയും നാഷണൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്ട് സ്റ്റേറ്റ് പ്രോജക്ട് മാനേജരുടെയും പൂർണ അധികച്ചുമതലയുമുണ്ടാകും. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഡോ.എസ്. കാർത്തികേയനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചു. നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ പൂർണ അധികച്ചുമതലയുമുണ്ടാകും. വിവര - പൊതുസമ്പർക്ക വകുപ്പ് ഡയറക്ടർ ജാഫർ മാലികിനെ കുടുംബശ്രി എക്സിക്യുട്ടീവ് ഡയറക്ടറായി മാറ്റി നിയമിച്ചു. അദ്ദേഹം നിലവിലെ മറ്റ് അധികച്ചുമതലകൾ തുടരും.
പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശന് വിവര- പൊതുസമ്പർക്ക വകുപ്പ് ഡയറക്ടറുടെ പൂർണ അധികച്ചുമതല നൽകി. എറണാകുളം ജില്ലാ വികസന കമ്മിഷണർ എ. ഷിബുവിനെ കയർ വികസന വകുപ്പ് ഡയറക്ടറാക്കി. കൊല്ലം ജില്ലാ വികസന കമ്മിഷണർ ആസിഫ് കെ. യൂസഫിനെ മിൽമ മാനേജിംഗ് ഡയറക്ടറാക്കി. അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിന് കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടറുടെ പൂർണ അധികച്ചുമതല നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |