വാഷിംഗ്ടൺ : രണ്ടാം ലോകമഹായുദ്ധത്തിലെ വിനാശകരമായ താളുകളിൽ ഒന്നാണ് അമേരിക്കയിലെ പേൾ ഹാർബർ. 1941 ഡിസംബർ 7ന് 2,400 ലേറെ അമേരിക്കൻ സൈനികരുടെ ജീവൻ കവർന്ന് കൊണ്ട് ഹവായ്‌യിലെ പേൾ ഹാർബറിലെ യു.എസ് നേവൽ ബേസിൽ ജപ്പാൻ നടത്തിയ ആക്രമണമാണ് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകളുടെ പതനത്തിലേക്ക് നയിച്ചത്. പേൾ ഹാർബർ ദുരന്തം നടന്നിട്ട് 80 വർഷങ്ങൾ തികഞ്ഞു. അന്ന് കൊല്ലപ്പെട്ട ഹെർബട്ട് ജേക്കബ്‌സൺ എന്ന യു.എസ് നാവികന്റെ മൃതദേഹം നീണ്ട എട്ട് ദശാബ്ദങ്ങൾക്കൊടുവിൽ ഇപ്പോൾ സംസ്കരിക്കുന്നത് കാണാൻ കഴിഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക്. ആധുനിക ഫോറൻസിക് പരിശോധനകളിലൂടെ മരിച്ച അജ്ഞാത നാവികൻ ഹെർബട്ട് ആണെന്ന് ഇപ്പോഴാണ് സ്ഥിരീകരിക്കാനായത്. ഇദ്ദേഹത്തിന്റെ ഭൗതികശരീരം വിർജീനിയയിലെ അർലിംഗ്ടൺ നാഷണൽ സെമിത്തേരിയിൽ ഇക്കഴിഞ്ഞ സെപ്തംബർ 13നാണ് സംസ്കരിച്ചത്. പേൾ ഹാർബർ ആക്രമണത്തിനിടെ ജപ്പാന്റെ ഇംപീരിയൽ നേവി ടോർപിഡോകൾ ഉപയോഗിച്ച് തകർത്ത യു.എസിന്റെ നാല് യുദ്ധക്കപ്പലുകളിൽ ഒന്നായ യു.എസ്.എസ് ഒക്‌ലഹോമയിലെ നാവികനായിരുന്നു ഹെർബട്ട്. ഹെർബട്ട് ഉൾപ്പെടെ കപ്പലിലുണ്ടായിരുന്ന 429 നാവികരും കൊല്ലപ്പെട്ടു. മരിക്കുമ്പോൾ വെറും 21 വയസായിരുന്നു ഹെർബട്ടിന്റെ പ്രായം. രണ്ട് വർഷങ്ങൾക്ക് ശേഷം ഈ നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും പലരെയും തിരിച്ചറിയാൻ കഴിഞ്ഞില്ല. തിരിച്ചറിയാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലിച്ചില്ല. ഒടുവിൽ ആധുനിക ഡി.എൻ.എ അനാലിസിസ് മാർഗങ്ങളിലൂടെ 2019ലാണ് ഹെർബട്ടിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൈനിക ബഹുമതികളോടെയുള്ള സംസ്കാരം ഇതുവരെ നീളുകയായിരുന്നു. ഹെർബർട്ടിനെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ പിൻഗാമികളുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാരം നടത്തിയത്. ഹെർബട്ട് എവിടെയാണെന്നോ എന്ത് സംഭവിച്ചെന്നോ ഇത്രയും കാലം തങ്ങൾക്ക് അറിയില്ലായിരുന്നെന്ന് സഹോദര പുത്രൻ പറയുന്നു. പേൾ ഹാർബറിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ 2003 മുതൽ ഒരു കാമ്പെയ്ൻ നിലവിലുണ്ട്. 2015 മുതൽ ഡി.എൻ.എ മാർഗങ്ങളിലൂടെയും ഇത് തുടരുന്നു. യു.എസ്.എസ് ഒക്‌ലഹോമയിലെ 33 നാവികരെയാണ് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തത്. പേൾ ഹാർബർ ആക്രമണത്തിന്റെ തൊട്ടടുത്ത ദിനമാണ് അന്നത്തെ യു.എസ് പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ് ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചതും യു.എസ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നേരിട്ടിറങ്ങിയതും. പസഫിക് തീരത്തുള്ള പേൾ ഹാർബറിൽ ഇന്നും യു.എസിന്റെ നേവൽ ബേസുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ഒരു മ്യൂസിയവും ദേശീയ സ്മാരകവും ഇവിടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |