തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ സമൂല പരിഷ്‌കാരത്തിന്റെ ഭാഗമായി സമർപ്പിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ എതിർത്ത് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്ത്. അപ്രായോഗിക നിർദ്ദേശങ്ങളാണ് ഖാദർ കമ്മിറ്റിയുടെ രണ്ടാംഘട്ട റിപ്പോർട്ടിലുള്ളതെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പറഞ്ഞു.
രണ്ടാംഘട്ട റിപ്പോർട്ടിൽ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിലെ പ്രത്യേകതകളും ആവശ്യകതകളും പരിഗണിക്കാതെ തികച്ചും ഉപരിപ്ലവമായ നിർദ്ദേശങ്ങളാണ് ഉൾക്കൊള്ളിച്ചതെന്ന് അസോസിയേഷൻ സംസ്ഥാന നേതാക്കൾ പറഞ്ഞു. ഹയർ സെക്കൻഡറിയിൽ നിലവിലുള്ള നാല് കോർ വിഷയങ്ങൾ മൂന്നാക്കി ചുരുക്കുന്നതിനുള്ള ശുപാർശ പഠനത്തിന്റെ ആധികാരികതയെയും വിശാലമായ ഉപരിപഠന സാദ്ധ്യതയെയും ഇല്ലാതാക്കും. മൂല്യനിർണയത്തിന് പകരം വിലയിരുത്തൽ സമീപനമെന്നത് ഉയർന്ന ക്ലാസുകളിൽ പ്രായോഗികമല്ല.
പഠനമാദ്ധ്യമം മലയാളത്തിലേക്ക് മാറ്റണമെന്ന ശുപാർശയും ഉയർന്ന ക്ലാസുകളിൽ അശാസ്ത്രീയമാണ്. എൻ.സി.ഇ.ആർ.ടി സിലബസ് പ്രകാരമുള്ള പുസ്തകങ്ങൾ പിന്തുടരുന്ന ഉയർന്ന ക്ലാസുകളിൽ ബോധന മാദ്ധ്യമം മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള നേട്ടങ്ങളെ അട്ടിമറിക്കുന്ന ശുപാശകൾ അംഗീകരിക്കരുതെന്നും വിശദചർച്ചകൾ നടത്തണമെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ നേട്ടങ്ങളെ
തകർക്കുന്നു
കേരളം നാളിതുവരെ നേടിയ എല്ലാ വിദ്യാഭ്യാസ നേട്ടങ്ങളെയും തകർക്കുന്ന റിപ്പോർട്ടാണിതെന്ന് എ.എച്ച്.എസ്.ടി.എ പറഞ്ഞു. ശാസ്ത്രീയമോ വസ്തുനിഷ്ഠമോ ആയ പഠനങ്ങളുടെയോ അന്വേഷണങ്ങളുടെയോ മികച്ച മാതൃകകളുടെയോ പിൻബലമില്ല. മനഃശാസ്ത്ര സിദ്ധാന്തങ്ങളെയോ കുട്ടികളുടെ വളർച്ചാ ഘട്ടം, ഗുണമേന്മ വിദ്യാഭ്യാസം എന്നിവ പരിഗണിച്ചിട്ടില്ല. നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറിയെ തകർക്കുക മാത്രമാണ് റിപ്പോർട്ടിന്റെ ലക്ഷ്യമെന്നും ശക്തമായി പ്രതിരോധിക്കുമെന്നും എ.എച്ച്.എസ്.ടി എ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺ കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |