കൊച്ചി: കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജീവനക്കാരന് പ്രതികളിൽനിന്നും പിന്തുണയ്ക്കുന്ന യൂണിയനുകളിൽ നിന്നും ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കാൻ മറ്റൊരു യൂണിറ്റിലേക്ക് മാറ്റിയെന്നും കെ.എസ്.ആർ.ടി.സി എം.ഡി ഹൈക്കോടതിയിൽ.
കാട്ടാക്കട സംഭവത്തെത്തുടർന്ന് സ്വമേധയാ ഇക്കാര്യം പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശപ്രകാരം കെ.എസ്.ആർ.ടി.സി നൽകിയ സ്റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പ്രതികൾക്കെതിരെ അന്യായമായി സംഘംചേരൽ, ആക്രമിക്കൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കാട്ടാക്കട പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ചുമത്തി. കുറ്റക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ വകുപ്പുമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. മർദ്ദനത്തെ തുടർന്ന് അക്രമാസക്തരായ ഒരുവിഭാഗം ആളുകൾ ഡിപ്പോയിലുണ്ടായിരുന്ന ബസുകൾക്ക് നാശനഷ്ടമുണ്ടാക്കി.
26,000 ജീവനക്കാരുള്ള കെ.എസ്.ആർ.ടി.സിയിൽ 90 ശതമാനവും കഠിനാദ്ധ്വാനികളും മികച്ചസേവനം കാഴ്ചവയ്ക്കുന്നവരുമാണ്. ചുരുക്കം ചില ജീവനക്കാരുടെ മോശംപെരുമാറ്റംകൊണ്ട് കെ.എസ്.ആർ.ടി.സിയുടെ സല്പേരിനും അന്തസ്സിനും കോട്ടംതട്ടി. കഠിനാദ്ധ്വാനികളായ ഭൂരിപക്ഷം ജീവനക്കാരുടെ മനോവീര്യം തകരാതിരിക്കാൻ മാനേജിംഗ് ഡയറക്ടർ പരസ്യമായി മാപ്പുപറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സ്റ്റേറ്റ്‌മെന്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |