തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കനൊരുങ്ങി കോൺഗ്രസ് നേതൃത്വം. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലേയ്ക്ക് യൂത്ത് കോൺഗ്രസ് നാളെ മാർച്ച് നടത്തും. നിരപരാധിയായ പ്രവർത്തകനെ പൊലീസ് സർക്കാർ അജണ്ട നടപ്പിലാക്കാൻ കള്ളക്കേസിൽ കുടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അതേ സമയം എ.കെ.ജി സെന്റർ ആക്രമണത്തിൽ പൊലീസ് പിടിയിലായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തേയ്ക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കഞ്ചാവ് കേസിൽ അടക്കം പെടുത്തുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും താൻ കുറ്റം ചെയ്തിട്ടില്ല എന്നും വൈദ്യ പരിശോധനയ്ക്ക് ശേഷം തിരികെ കൊണ്ട് പോകുമ്പോൾ ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിനെ കോൺഗ്രസ് സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സി.പി.എമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിൽ ഉദിച്ച മണ്ടത്തരത്തിന് വെറുതെ കോൺഗ്രസിന്റെ കുട്ടുകളുടെ മെക്കിട്ട് കേറാൻ നോക്കേണ്ടെന്നും കെ, സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിറുത്തിയിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാാണെന്നും സുധാകരൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |