കൊച്ചി: സംസ്ഥാന വ്യവസായമേഖല ലക്ഷ്യമിട്ടതിനേക്കാൾ വലിയ നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായ സൗഹൃദ റാങ്കിംഗ് മുന്നേറ്റം, തുടർച്ചയായ മൂന്നാംവർഷവും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന പദവി എന്നിവയെല്ലാം വ്യവസായാനുകൂല സാഹചര്യത്തിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച വ്യവസായിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്ക് സുപ്രധാനമാണ്. മേഖലയുടെ പ്രശ്‌നങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കും.
പുതിയ വികസനമേഖലകളും വ്യവസായ എസ്റ്റേറ്റുകളും സ്ഥാപിക്കും. നിലവിലുള്ളവയുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തും. സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ലഘൂകരിക്കും. സംരംഭകത്വ വികസന പരിപാടികൾ വിപുലീകരിക്കും. വായ്പാ നടപടിക്രമങ്ങൾ ഉദാരമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ് അദ്ധ്യക്ഷനായി. മന്ത്രി പി.രാജീവ്, മന്ത്രി എം.ബി.രാജേഷ്, ജി.എസ്.പ്രകാശ്, എസ്.പ്രേംകുമാർ, കെ.പി.രാമചന്ദ്രൻ നായർ, വി.കെ.സി.മമ്മദ് കോയ, എ.നിസാറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
3 ലക്ഷം സംരംഭങ്ങൾ;
6 ലക്ഷം തൊഴിൽ
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 69,138 എം.എസ്.എം.ഇകളാണ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 6,442 കോടി രൂപയുടെ നിക്ഷേപവും 2,45,369 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
2016ലെ 82,000 സംരംഭങ്ങൾ 2021ൽ ഒന്നര ലക്ഷമായി ഉയർന്നു. തൊഴിലാളികൾ നാല് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷത്തിലെത്തി. 2026നകം മൂന്നുലക്ഷം സംരംഭങ്ങളും ആറുലക്ഷം അധിക തൊഴിലവസരങ്ങളുമാണ് ലക്ഷ്യം.
'എന്റെ സംരംഭം, നാടിന്റെ അഭിമാനം" എന്ന മുദ്രാവാക്യവുമായി ഈവർഷം ഒരുലക്ഷം സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്. ഏപ്രിലിൽ തുടങ്ങിയ പദ്ധതിയിൽ ഇതിനകം 58,306 സംരംഭങ്ങളായെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |