കൊച്ചി: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വരജിസ്റ്റർ എന്നിവയ്ക്കെതിരെ നടന്ന അക്രമാസക്ത പ്രക്ഷോഭങ്ങളോടെ കേന്ദ്ര ഏജൻസികൾ ആരംഭിച്ച അന്വേഷണവും തെലങ്കാന പൊലീസ് കേസിലെ പ്രതികളുടെ മൊഴികളുമാണ് പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിക്ക് കാരണമായത്.
പൗരത്വ നിയമ പ്രക്ഷോഭങ്ങൾക്ക് പോപ്പുലർ ഫ്രണ്ടിന് കോടികൾ ലഭിച്ചതായി ഇ. ഡി കണ്ടെത്തിയിരുന്നു. നേതാക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. സംസ്ഥാനകമ്മിറ്റി അംഗമായ മൂവാറ്റുപുഴ സ്വദേശി എം.കെ. അഷ്‌റഫിന്റെ വീട്ടിൽ ഇ.ഡി കഴിഞ്ഞ ഡിസംബറിൽ റെയ്ഡ് നടത്തിയിരുന്നു. നിരവധി നേതാക്കളും പ്രവർത്തകരും നിരീക്ഷണത്തിലുമായിരുന്നു.
തെലങ്കാനയിലെ നിസാമാബാദിൽ ജൂലായ് 4ന് നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റുചെയ്തതാണ് നിർണായകമായത്. അബ്ദുൾ ഖാദർ, ഷേയ്‌ഖ് സഹദുള്ള, ഇമ്രാൻ, മൊബിൻ എന്നിവരെ അറസ്റ്റുചെയ്ത കേസ് എൻ.ഐ.എ ഏറ്റെടുത്തു. ഭീകര പരിശീലനം, കലാപം ആസൂത്രണം എന്നിവ നടത്തിയതായി പ്രതികൾ മൊഴിനൽകി. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം തെലങ്കാനയിലും ആന്ധയിലും 39 കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തി 26പേരെ പിടികൂടിയിരുന്നു. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചിരുന്നു.
കേരളം ഹിറ്റ്ലിസ്റ്റിൽ
എൻ.ഐ.എയുടെ ഹിറ്റ് ലിസ്റ്റിൽ പ്രധാനം കേരളമാണ്. വ്യാഴാഴ്ച അറസ്റ്റുചെയ്ത 45ൽ 19 പേരും മലയാളികളാണ്. ഇവർക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായി എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്. തീവ്രവാദസംഘടനകളായ ലഷ്‌കറെ തയ്ബ, ഐസിസ്, അൽ ക്വ ഇദ എന്നിവയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതായും എൻ.ഐ.എ വിവരിക്കുന്നുണ്ട്.
തീവ്രവാദമെന്ന് എൻ.ഐ.എ
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് മറ്റുസംസ്ഥാനങ്ങളിലും മലയാളികൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. ഹഥ്‌രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പന്തളം സ്വദേശി അൻഷാദ്, വടകര സ്വദേശി ഫിറോസ്ഖാൻ എന്നിവരുടെ മൊഴികളിൽ ഭീകരപ്രവർത്തനം പറയുന്നുണ്ടെന്ന് എൻ.ഐ.എ രേഖകളിലുണ്ട്.
മൂവാറ്റുപുഴയിൽ പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയതുൾപ്പെടെ പോപ്പുലർ ഫ്രണ്ട് നടത്തിയത് തീവ്രവാദ പ്രവർത്തനങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |