ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രണ്ടു മാസം മുൻപ് ബീഹാറിൽ വച്ച് ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് നടത്തിയ ഗൂഢാലോചനയിൽ കഴിഞ്ഞ ദിവസം കേരളത്തിൽ അറസ്റ്റിലായ പ്രവർത്തകൻ പി. ഷഫീഖിനും പങ്കുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ഡൽഹി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
ബീഹാർ തലസ്ഥാനമായ പാറ്റ്നയിൽ കഴിഞ്ഞ ജൂലായ് 12ന് നടന്ന റാലിയിൽ മോദിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി ഷഫീഖിന്റെ നേതൃത്വത്തിൽ പാറ്റ്നയിൽ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് അമ്പരപ്പിക്കുന്ന വിവരം. ഖത്തറിൽ ജോലി ചെയ്‌തിരുന്ന ഇയാൾ പോപ്പുലർഫ്രണ്ടിനായി എൻ.ആർ.ഐ അക്കൗണ്ട് ദുരുപയോഗം ചെയ്‌ത് വിദേശ ഫണ്ട് സമാഹരിച്ചു. നാട്ടിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും വിനിയോഗിച്ചു. കഴിഞ്ഞ വർഷം ഇയാളുടെ നാട്ടിലെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതാണെന്നും ഇ.ഡി വെളിപ്പെടുത്തി.
ഷെഫീഖിനൊപ്പം ഇ.ഡി കസ്റ്റഡിയിലുള്ള പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായ പർവേസ് അഹമ്മദ്, എം.ഡി ഇലിയാസ്, അബ്ദുൾ മുഖീത് തുടങ്ങിയവരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2018 മുതൽ ഒന്നിലധികം തവണ ചോദ്യം ചെയ്തിട്ടുണ്ട്.
2013 ഒക്‌ടോബറിൽ പാറ്റ്നയിൽ പ്രധാനമന്ത്രിയുടെ റാലിയിലെ ബോംബ് സ്‌ഫോടനം ഐസിസിന്റെ സഹായത്തോടെ പാക് ഭീകര സംഘടനായ ഇന്ത്യൻ മുജാഹിദീൻ നടത്തിയതാണെന്ന് തെളിഞ്ഞിരുന്നു. ഇതേപോലെ കഴിഞ്ഞ ജൂലായിലും ആക്രമണത്തിന് പദ്ധതിയിട്ടു.
പ്രധാനമന്ത്രിയെ ആക്രമിക്കാനുള്ള ഗൂഢാലോചന കണ്ടെത്തിയത് ബീഹാർ പൊലീസാണ്. ജാർഖണ്ഡ് പൊലീസിൽ ഇൻസ്‌പെക്ടർ ആയിരുന്ന മുഹമ്മദ് ജലാലുദ്ദീൻ, മുൻ സിമി പ്രവർത്തകൻ മുഹമ്മദ് അത്തർ പർവേശ് എന്നിവർ പാറ്റ്നയിൽ പിടിയിലായതോടെയാണ് ഗൂഢാലോചന വെളിപ്പെട്ടത്. രണ്ടുപേരും കേരളത്തിൽ ആയുധ പരിശീലനം നേടിയതിന്റെ വീഡിയോ ബീഹാർ പൊലീസിന് ലഭിച്ചിരുന്നു.
മുഹമ്മദ് ജലാലുദ്ദീന്റെ വീട്ടിലാണ് പർവേശ് താമസിച്ചത്. ഈ വീട്ടിൽ ഷഫീഖ് പോയിരുന്നു. വ്യാജ വിമാന ടിക്കറ്റും വ്യാജ പേരും നൽകി ഇയാൾ ഹോട്ടലിൽ മുറിയെടുത്തിരുന്നു.
120 കോടി സമാഹരിച്ചു, ഡൽഹി
കലാപത്തിനുപയോഗിച്ചു
വർഷങ്ങളായി പി.എഫ്.ഐയുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ 120 കോടി രൂപ നിക്ഷേപം എത്തി
ഇതിലേറെയും സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്ന് പണമായി നിക്ഷേപിച്ചതാണ്
2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിനടക്കം ഭീകര പ്രവർത്തനത്തിന് ഈ ഫണ്ട് ഉപയോഗിച്ചു
പ്രതികൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു
സമുദായ സൗഹാർദ്ദം തകർക്കാനും കലാപമുണ്ടാക്കാനും ഭീകരത പടർത്താനും ഗൂഢാലോചന നടത്തി
ഭീകരസംഘടന രൂപീകരിക്കാനും യു.പിയിലെ ആരാധനാലയങ്ങളും പ്രമുഖ വ്യക്തികളെയും ആക്രമിക്കാനും പദ്ധതി
ഹർത്താൽ അക്രമം
കേന്ദ്രം റിപ്പോർട്ട് തേടി
പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തിയ ഹർത്താലിലെ വ്യാപക അക്രമത്തെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. ഹർത്താൽ അനുകൂലികൾ ബലംപ്രയോഗിച്ച് കടകൾ അടപ്പിച്ചതിന്റെയും കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തിന്റെയും വിവരങ്ങൾ നൽകണം.
ഭീകരവാദത്തെ അമർച്ച ചെയ്യാൻ ശക്തമായ നടപടികൾ മോദി സർക്കാർ കൈക്കൊള്ളും
- പ്രകാശ് ജാവദേക്കർ,
കേരള ചുമതലയുള്ള ബി.ജെ.പി നേതാവ്
ഷെഫീഖ് നേരത്തേ
നിരീക്ഷണത്തിൽ
ചാലക്കര പുരുഷു
ചൊക്ലി: ബീഹാറിൽ മോദിയെ അക്രമിക്കാൻ ആസൂത്രണം നടത്തിയ സംഘത്തിൽ പയേത്ത് ഷെഫീഖുമുണ്ടെന്ന വെളിപ്പെടുത്തലിൽ ദേശീയ അന്വേഷണ ഏജൻസികളുടെ ശ്രദ്ധാകേന്ദ്രമായി തലശേരിക്കടുത്തുള്ള പെരിങ്ങത്തൂർ. 2016 ഒകോട്ബറിൽ ഐസിസ് അനുകൂല യോഗം ചേർന്നതിന് കുപ്രസിദ്ധമായ കനകമലയ്ക്ക് സമീപത്തുള്ള പ്രദേശമാണിത്. കനകമലയിൽ യോഗം ചേർന്നവർ പിടിയിലായതു തൊട്ട് ഇയാളും എൻ.ഐ.എ നിരീക്ഷണത്തിലായിരുന്നു.
പെരിങ്ങത്തൂർ റോഡ് മേക്കുന്നിനടുത്ത് ഗുരുജി മുക്കിലാണ് ഷെഫീഖിന്റെ താമസം. കഴിഞ്ഞ ഡിസംബറിൽ ഇ.ഡി സംഘം ഇയാളുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയിരുന്നു. അന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇവിടെ വൻതോതിൽ സംഘടിച്ചിരുന്നു. ഇസ്ലാമിക രാഷ്ട്രമാണ് തന്റെ ജീവിത ലക്ഷ്യമെന്ന് ഈയാൾ പ്രഖ്യാപിച്ചിരുന്നു. സ്വസമുദായത്തിലെ ആളുകളോട് ഇക്കാര്യം പറഞ്ഞ് തീവ്രമായി പ്രതികരിച്ചിരുന്നു. നാട്ടിൽ അപൂർവ്വമായാണ് നിൽക്കാറുള്ളത്. അഴിയൂർ,കുഞ്ഞിപ്പള്ളി എന്നിവിടങ്ങളാണ് ഇയാളുടെ പ്രവർത്തനമേഖല. സംസ്ഥാനത്തിന് പുറത്തേക്ക് പോയാൽ ആറുമാസമെങ്കിലും കഴിഞ്ഞാണ് തിരിച്ചെത്താറുള്ളത്.
പെരിങ്ങത്തൂരിൽ പോപ്പുലർ ഫ്രണ്ട് മുഖപത്രത്തിന്റെ ലേഖകനായിരുന്നു ഷെഫീഖ്. വിവാഹിതനാണ്. മക്കളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |