കോട്ടയം. തെരുവുനായകളുടെ പ്രതിരോധ കുത്തിവെപ്പ് ഊർജിതമായതോടെ വാക്സിന് ക്ഷാമം. ഇതോടെ കുത്തിവെപ്പ് നിലച്ചു. കോടിമതയിലെ എ.ബി.സി സെന്റർ 30ന് തുറക്കുന്നതിനും തടസങ്ങൾ ഏറെ. ഡോഗ് ക്യാച്ചേഴ്സിന്റെ അഭാവവും വെല്ലുവിളിയാകുന്നുണ്ട്. അതേസമയം വാക്സിനേഷൻ നടത്തുന്ന ജീവനക്കാർക്കുള്ള മരുന്നും കിട്ടാനില്ല.
ഇതുവരെ 30,000 വളർത്തുനായ്ക്കൾക്കും 1500 തെരുവ് നായകൾക്കും വാക്സിൻ നൽകി. 85000 വളർത്തുനായകൾ ഉണ്ടെന്നാണ് കണക്ക്. 30നുള്ളിൽ മുഴുവൻ നായകൾക്കും വാക്സിനേഷൻ പൂർത്തിയാക്കാൻ ഒരുങ്ങുമ്പോഴാണ് വാക്സിൻ ക്ഷാമം വെല്ലുവിളിയായത്. വാക്സിൻ ക്ഷാമം മൂലം തെരുവുനായ്ക്കളുടെ വാക്സിനേഷൻ പൂർണ്ണമായി നിറുത്തി. വളർത്തുനായകളുടെ കുത്തിവെപ്പ് ഭാഗികമായി തുടരുന്നുണ്ട്.
കടിയേറ്റത് 30 ജീവനക്കാർക്ക്.
മൃഗങ്ങളുടെ വാക്‌സിനേഷൻ, വന്ധ്യംകരണം എന്നിവയ്ക്കായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് പേ വിഷബാധ പ്രതിരോധത്തിനുള്ള വാക്സീൻ ഇതുവരെ ലഭ്യമായിട്ടില്ല. 30 ജീവനക്കാർക്കാണ് ഇതുവരെ നായകളിൽ നിന്ന് കടിയേറ്റത്. അതിനാൽ വാക്സിൻ ലഭിക്കാത്തത് പദ്ധതി മുടങ്ങാൻ കാരണമാകും. നായകളെ വന്ധ്യംകരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് പരിശീലനം ലഭിച്ച 15 പ്രവർത്തകർ സജ്ജമാണ്. മുൻപ് ജില്ലയിൽ എ.ബി.സി പദ്ധതി നടപ്പാക്കിയതിൽ പങ്കാളികളായിട്ടുള്ളവരാണ് ഇവർ. കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുമ്പോൾ നായകളെ പിടികൂടാൻ കൂടുതൽ പ്രവർത്തകരുടെ ആവശ്യമുള്ളതുകൊണ്ട് സന്നദ്ധരായിട്ടുള്ളവർ ഉണ്ടെങ്കിൽ മൃഗസംരക്ഷണ വകുപ്പ് പരിശീലനം നൽകും.
എ.ബി.സി സെന്ററിന്റെ പ്രതിസന്ധി.
സെന്ററിൽ വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യതക്കുറവ്.
കേന്ദ്രത്തിനു ചുറ്റും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി .
ശീതീകരണ സംവിധാനം അടക്കമുള്ള മാനദണ്ഡങ്ങൾ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി പറയുന്നു.
എ.ബി.സി ഷെൽട്ടർ ഉടനടി തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ തുടങ്ങിയവർ ഈ ആഴ്ച തന്നെ കേന്ദ്രം സന്ദർശിച്ച് വിലയിരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |