ആലപ്പുഴ: കടൽവിഭവങ്ങൾ മുല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിന് വിഭാവനം ചെയ്ത ക്ലസ്റ്റർ സെന്റർ കാട് കയറി നശിക്കുന്നു. മാരാരിക്കുളം ചെത്തി കാറ്റാടി ബീച്ചിൽ സുനാമി പുനരധിവാസ പദ്ധതിയിൽപ്പെടുത്തി ഫിഷറീസ് വകുപ്പ് 2006ൽ നിർമ്മിച്ച ക്ലസ്റ്റർ പ്രൊഡക്ഷൻ സെന്ററാണ് തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി മാറിയത്.
ഉണക്ക മീൻ പാക്കറ്റിലാക്കിയുള്ള വിപണനം, മീൻ, ചെമ്മീൻ അച്ചാറുകൾ, സോളാർ നിർമ്മിത കോൾഡ് സ്റ്റോറേജ് എന്നിവയായിരുന്നു വിഭാവനം ചെയ്തിരുന്നത്. പത്ത് വനിതകൾ വീതമുള്ള പത്ത് ഗ്രൂപ്പുകളും രൂപീകരിച്ചിരുന്നു. ഇവരെ ഓരോരുത്തരെയും കൊണ്ട് ബാങ്ക് അക്കൗണ്ടുകളും ആരംഭിച്ചു. എന്നാൽ പദ്ധതി യാഥാർത്ഥ്യമായില്ല. കെട്ടിടത്തിലെ വയറിംഗ് അടക്കം നശിച്ചു കിടക്കുകയാണ്. പഞ്ചായത്തിൽ കെട്ടിടമില്ലാത്ത അങ്കണവാടികൾക്കോ, വൃദ്ധജനങ്ങൾക്ക് വിശ്രമ കേന്ദ്രമായോ പുനർവിഭാവനം ചെയ്താൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടത്തെ ജീർണാവസ്ഥയിൽ നിന്ന് രക്ഷിക്കാനാകും.
ചെത്തിയിലെ ക്ലസ്റ്റർ പ്രൊഡക്ഷൻ സെന്ററിനെ പുനരുദ്ധരിക്കുമെന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം പാഴായി. ലക്ഷങ്ങളുടെ കെട്ടിടം വെറുതെ കിടന്ന് നശിക്കുകയാണ്. ജനോപകാരപ്രദമായ രീതിയിൽ കെട്ടിടം പ്രയോജനപ്പെടുത്താൻ അധികൃതർ മുൻകൈയെടുക്കണം
അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രതിനിധികൾ
ക്ലസ്റ്റർ പ്രൊഡക്ഷൻ സെന്റർ പ്രവർത്തിക്കുന്നതിന് ആവശ്യമായ യന്ത്രങ്ങൾ വാങ്ങിയിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ പദ്ധതി നടന്നില്ല. പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി മത്സ്യങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾഉണ്ടാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്
- മാരാരിക്കുളം വടക്ക് പഞ്ചായത്ത് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |