കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കളെ വ്യാഴാഴ്ച പുലർച്ചെ വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കും മുമ്പേ എൻ.ഐ.എ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. എയർപോർട്ടുകളിലൂടെയും തുറമുഖങ്ങളിലൂടെയും രാജ്യം വിടുന്നത് തടയുകയായിരുന്നു ലക്ഷ്യം. പാസ്പോർട്ട് ഹാജരാക്കിയാലുടൻ ലുക്കൗട്ട് സന്ദേശം എമിഗ്രേഷനിൽ ലഭിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൾ സത്താറിനും സെക്രട്ടറി സി.റൗഫിനും എതിരെയും ലുക്ക് ഔട്ട് സർക്കുലർ ഉള്ളതായാണ് സൂചന. ഹർത്താൽ ആഹ്വാനം ചെയ്ത ശേഷം ഇരുവരും ഒളിവിലാണ്. കേസിലെ മൂന്നും, പന്ത്രണ്ടും പ്രതികളാണിവർ.
റെയ്ഡ് ദിനത്തിൽ രാത്രി പത്ത് മണിക്കാണ് സംസ്ഥാന പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവികൾക്കും തയ്യാറായിരിക്കാൻ എൻ.ഐ.എ വിവരം കൈമാറിയെങ്കിലും ആക്ഷൻ എന്താണെന്നും എവിടെയാണെന്നും വെളിപ്പെടുത്തിയില്ല.
ജാർഖണ്ഡിൽ നിന്നുള്ള എണ്ണൂറോളം സി.ആർ.പി.എഫ്, ദ്രുതകർമ്മ സേനാ ഭടന്മാരെ പ്രത്യേക വിമാനത്തിൽ കൊച്ചി നാവികാവളത്തിനുള്ളിൽ ദിവസങ്ങൾക്ക് മുമ്പേ എത്തിച്ച് നാവികത്താവളത്തിലെ ബാരക്കുകളിൽ താമസിപ്പിച്ചു. ഏത് അടിയന്തരഘട്ടവും നേരിടാൻ നിറയൊഴിക്കാനുൾപ്പെടെയുള്ള 'ഷൂട്ട് ടു കിൽ' ഉത്തരവുമായാണ് ഇവരെ എൻ.ഐ.എ ഉദ്യോഗസ്ഥർക്ക് സംരക്ഷണമേകാൻ വിട്ടത്.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും എൻ.ഐ.എ ദൗത്യസംഘങ്ങൾ ഇറങ്ങിയിരുന്നു. ഇവരിൽ ഭൂരിഭാഗവും മടങ്ങി. ഏതാനും ഉന്നത എൻ.ഐ.എ ഉദ്യോഗസ്ഥർ ഇപ്പോഴും കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കസ്റ്റഡിയിലുള്ള 11 പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമാണിത്. ഇവരിൽ ചിലരെ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുകളിലും പ്രതിയാക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കിൽ ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഡൽഹിക്കു കൊണ്ടുപോയേക്കും. ഒക്ടോബർ 30 വരെയാണ് പ്രതികളെ എൻ.ഐ.ഐ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |