കൊച്ചി: ഫ്രാൻസിൽ നടക്കുന്ന അടുത്ത ഒളിമ്പിക്സിൽ പ്രദർശന ഇനമായും അതിനടുത്ത ഒളിമ്പിക്സിൽ മത്സര ഇനമായും മാറുന്ന കിക്ക് ബോക്സിംഗിന്റെ രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പറക്കുകയാണ് ചേർത്തല സെൻ മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ളാസുകാരി അനുപ്രിയ. ഈ മാസം 30 മുതൽ ഒക്‌ടോബർ ഒൻപത് വരെയാണ് ഇറ്റലിയിൽ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ്. 28ന് പുറപ്പെടും.
മകൾ മെഡലുമായി മടങ്ങിവരുന്നത് സ്വപ്നം കാണുന്ന ചേർത്തല മണ്ണുകുഴിയിലെ സ്വകാര്യ ബസ് ഡ്രൈവർ മഹേഷും വീട്ടമ്മയായ സ്മിതയും കടംവാങ്ങിയും സ്വർണം പണയം വച്ചുമാണ് വിമാനടിക്കറ്റിനടക്കം ചെലവിനുള്ള നാലു ലക്ഷം രൂപ കണ്ടെത്തിയത്.
റെസിലിംഗിനു സമാനമായ ഗ്രാപ്ളിംഗിൽ ദേശീയ വെള്ളിമെഡൽ ജേതാവായ അനുപ്രിയയെ രണ്ടരവർഷം മുമ്പ് കിക്ക് ബോക്‌സിംഗിലേക്ക് വഴിതിരിച്ചുവിട്ടതും പരിശീലിപ്പിച്ചതും കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് അസോസിയേഷന്റെ ആലപ്പുഴ ജില്ലാ ഇൻചാർജ് അരവിന്ദാണ്.
കൊൽക്കത്തയിൽ 32 ടീമുകൾ പങ്കെടുത്ത വാക്കോ ഇന്ത്യ നാഷണൽ കേഡറ്റ്‌സ് ആൻഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ വിഭാഗത്തിൽ അനു വെങ്കലം നേടി. ഒപ്പം അന്താരാഷ്ട്ര മത്സരത്തിനുള്ള യോഗ്യതയും.
സാമ്പത്തികം വെല്ലുവിളി
മഹേഷിന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. അനുപ്രിയയെ ഇറ്റലിയിലേക്ക് അയയ്ക്കാൻ വിമാന ടിക്കറ്റിന് തന്നെ രണ്ടരലക്ഷത്തോളം രൂപയായി. ചെലവിനും ഉപകരണങ്ങൾക്കുമായി 2 ലക്ഷത്തോളം രൂപ വേറേയും ആവശ്യമായിരുന്നു. കടം വാങ്ങി മഹേഷും സ്മിതയും മകളുടെ ആവശ്യത്തിന് ഒപ്പം നിന്നു.
സർക്കാരിൽ നിന്നോ സുമനസുകളിൽ നിന്നോ സഹായം ലഭിച്ചാൽ ബാദ്ധ്യതകളില്ലാതെ മകളെ ഇറ്റലിയിലേക്ക് അയയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. രണ്ടാം ക്ലാസുകാരൻ സൂരജ് സഹോദരനാണ്.
കിക്ക് ബോക്സിംഗ്
# സാധാരണ ബോക്സിംഗിൽ എതിരാളിയുടെ മുഖത്താണ് പ്രഹരിക്കുന്നതെങ്കിൽ, ഇതിൽ കാലും കൈയും ഉപയോഗിച്ച് ശരീരത്തിൽ പ്രഹരിക്കാം.
#പ്രഹരംഅരയ്ക്ക് താഴെ, അരയ്ക്ക് മുകളിൽ, നെറ്റിവരെ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
#ചവിട്ടി വീഴ്ത്താനാവില്ല. നിബന്ധനകൾ പാലിച്ച് പാദം അടക്കം നിവർത്തി എതിരാളിയുടെ ശരീരത്തിൽ കിക്ക് ചെയ്യണം.
`എത്ര ബുദ്ധിമുട്ട് സഹിച്ചും അനുവിനെ ഇറ്റലിക്ക് അയക്കും.'
-മഹേഷ് കുമാർ
പിതാവ്
`അനുവിന് ഉറച്ച മെഡൽ സാദ്ധ്യതയുണ്ട്'
-അരവിന്ദ്
പരിശീലകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |