SignIn
Kerala Kaumudi Online
Friday, 26 April 2024 2.13 PM IST

ഹോം ലോണിന്റെ ഇ എം ഐ  ആദ്യമായും, രണ്ടാമതും, മൂന്നാമതും മുടങ്ങുമ്പോൾ ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഒരു പോലെയായിരിക്കില്ല, അവ ഇപ്രകാരമായിരിക്കും

house-loan-emi

എല്ലാവരുടേയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. ചെലവേറിയ ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ബാങ്കിൽ നിന്നും വായ്പ എടുക്കുന്നവരാണ് അധികം പേരും. വലിയ തുകയായതിനാൽ തന്നെ തുല്യമായ പ്രതിമാസ തവണകളായിട്ടാവും ബാങ്ക് ഈ തുക പലിശയും ചേർത്ത് തിരികെ വാങ്ങുന്നത്. ഇ എം ഐ എന്ന പേരിൽ അറിയപ്പെടുന്ന തിരിച്ചടവിന് 15 മുതൽ 20 വർഷം വരെ നീണ്ടുനിൽക്കുന്ന ഒരു ദീർഘകാലവും ബാങ്ക് അനുവദിച്ച് നൽകാറുണ്ട്. എന്നാൽ കൃത്യസമയത്ത് ഇ എം ഐ അടയ്ക്കാൻ വിവിധ കാരണങ്ങളാൽ കഴിയാത്തവരുണ്ടാവാം. ഇത്തരക്കാരെ എങ്ങനെ നേരിടണമെന്നും ബാങ്കുകൾക്ക് അതിന്റേതായ നിയമങ്ങളുണ്ടാവും.

ഇഎംഐകൾ കൃത്യസമയത്ത് അടയ്ക്കുന്നത് ഒന്നിലധികം കാരണങ്ങളാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പണം അടയ്ക്കാൻ വീഴ്ച വരുത്തിയാൽ അത് പിഴകൾ മുതൽ മോശം ക്രെഡിറ്റ് സ്‌കോറുകൾ ലഭിക്കുന്നത് വരെയുള്ള കാര്യങ്ങളിൽ നിങ്ങളെ കൊണ്ട് എത്തിച്ചേക്കാം. ഹോം ലോണിന്റെ ഇ എം ഐ ആദ്യമായും, രണ്ടാമതും, മൂന്നാമതും മുടങ്ങുമ്പോൾ ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഒരു പോലെയായിരിക്കില്ല എന്നതും എടുത്ത് പറയേണ്ടതാണ്.


ആദ്യമായി ഇ എം ഐ മുടങ്ങിയാൽ ബാങ്കിന്റെ ഭാഗത്ത് നിന്നും ഉപഭോക്താവിന് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവുകയില്ല. അതേസമയം ചില സ്വകാര്യ ബാങ്കുകൾ ഉപഭോക്താവിനെ ഫോണിൽ വിളിച്ച് മുന്നറിയിപ്പ് നൽകിയേക്കും. കാലതാമസം വരുത്തി ഇ എം ഐ അടയ്ക്കുമ്പോൾ ബാങ്കുകൾ ഒരു ചെറിയ തുക പിഴയായി വാങ്ങാറുണ്ട്. കാലാവധി കഴിഞ്ഞ തുകയുടെ ഒരു ശതമാനം മുതൽ രണ്ട് ശതമാനം വരെയാണത്. ഇഎംഐക്ക് പുറമെയാണ് പിഴ വകയിരുത്തുക.

രണ്ടാമതും ഇ എം ഐ അടയ്ക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ ബാങ്ക് ഒരു റിമൈൻഡർ അയയ്ക്കും, കൂടാതെ എത്രയും വേഗം പണമടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ തുടർച്ചയായി മൂന്നാം തവണയും കുടിശ്ശിക അടയ്ക്കുവാൻ ഉപഭോക്താവ് പരാജയപ്പെട്ടാൽ ബാങ്ക് ഉണർന്ന് പ്രവർത്തിക്കും. ആ വായ്പയെ നിഷ്‌ക്രിയ ആസ്തി പട്ടികയിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ബാങ്കിന് നിയമനടപടി ആരംഭിക്കാനാവും. 2002ലെ സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്, എൻഫോഴ്സ്‌മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്റ്റ് പ്രാകാരമാണ് ബാങ്ക് നടപടികൾ ആരംഭിക്കുന്നത്.

60 ദിവസത്തിനകം കുടിശിക തീർക്കാൻ ആവശ്യപ്പെട്ട് വായ്പക്കാരന് നിയമപരമായ നോട്ടീസ് നൽകുകയാണ് ആദ്യ നടപടി. കുടിശ്ശിക വരുത്തുന്നയാൾ 60 ദിവസത്തിനുള്ളിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ സർഫാസി നിയമം അനുസരിച്ച് വായ്പ എടുത്തപ്പോൾ ബാങ്കിൽ സമർപ്പിച്ച ഈട് കൈവശപ്പെടുത്താനുള്ള നടപടി ബാങ്ക് ആരംഭിക്കും. കോടതിയുടെ ഇടപെടലില്ലാതെ പോലും ബാങ്കിന് പണയം വച്ച സ്വത്ത് കൈവശപ്പെടുത്താൻ സർഫാസി നിയമത്തിലൂടെയാവും. പണയം വച്ച വസ്തുവിന്റെ മൂല്യവും അതിന്റെ ലേല തീയതിയും ഉൾപ്പെടുത്തി ബാങ്ക് നോട്ടീസ് അയയ്ക്കുന്നതാണ് അടുത്ത ഘട്ടം. ഈ നടപടികൾക്കൊപ്പം തന്നെ വായ്പ എടുത്തയാളിന്റെ ക്രഡിറ്റ് സ്‌കോറിലും വലിയ കുറവുണ്ടാവും, ഇത് ഭാവിയിൽ മറ്റ് വായ്പയെടുക്കലിനെ ബാധിക്കുമെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, FINANCE, HOMELOAN, HOME EMI, HOUSE LOAN, BANK, BANK LOAN, HOUSING EMI, LOAN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.