ഹരിദ്വാർ: ആചാര്യ ബാലകൃഷ്ണയുടെ നേതൃത്വത്തിൽ ഹിമാലയത്തിലെ ഗോമുഖിന് മുകളിലെ ആരും എത്തിപ്പെടാത്ത മേഖലയിൽ നടത്തിയ പതഞ്ജലി ഹിമാലയൻ പര്യവേഷണം ചരിത്രമാകുന്നു. പുതിയ മൂന്ന് കൊടുമുടികളിലായി നടത്തിയ അന്വേഷണത്തിൽ 500 ഓളം പുതിയ ഒൗഷധ സസ്യങ്ങൾ കണ്ടെത്തിയതായി ആചാര്യ അറിയിച്ചു. ഏറെ ദുരിതപൂർണമായ യാത്രയിൽ പാദസ്പർശമേൽക്കാത്ത മൂന്ന് കൊടിമുടികൾ കണ്ടെത്തിയത് ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഹിമാലയത്തിൽ നിന്നുള്ള മടക്കയാത്രയിൽ ഹരിദ്വാറിൽ നെഹ്റു മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ആചാര്യയെയും സംഘത്തെയും അനുമോദിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
42 വർഷം മുൻപാണ് ഈ മേഖലയിൽ എത്തിപ്പെടാനുള്ള വലിയ രീതിയിലുള്ള ശ്രമങ്ങൾ നടന്നത്. അതിന് ശേഷം ഇവിടെ പര്യവേഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും ഭാരതത്തിന്റെ ദേശീയതയും പൗരാണികതയും ഉൾക്കൊണ്ടുകൊണ്ട് മൂന്ന് കൊടുമുടികൾക്കും നാമകരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ഉയരത്തിലുള്ള കൊടുമുടിക്ക് ദേശീയതയുടെ പ്രതീമായി രാഷ്ട്ര ഋഷിയെന്നും സമീപത്തെ രണ്ടാമത്തെ കൊടുമുടിക്ക് യോഗപാരമ്പര്യം ഉൾക്കൊണ്ട് യോഗാ ഋഷിയെന്നും മൂന്നാമത്തേതിന് ആയുർവേദ പാരമ്പര്യത്തെ മാനിച്ച് ആയുർവേദ ഋഷിയെന്നുമാണ് പേരുകൾ നൽകിയത്. യാത്രയിൽ കണ്ടെത്തിയ അപൂർവ ഒൗഷധ സസ്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തുമെന്നും ഇവയുടെ പ്രാഥമിക പട്ടികയും മറ്റ് വിവരങ്ങളും തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേണൽ അമിത് ബിഷ്ടായിരുന്നു പര്യവേഷണ സംഘത്തെ നയിച്ചത്.
സെപ്തംബർ 14ന് ഗംഗോത്രിയിൽ നിന്നാരംഭിച്ച യാത്ര ഫ്ളാഗ് ഓഫ് ചെയ്തത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സ്വാമി രാംദേവുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |