തിരുവനന്തപുരം: ചില്ലറവ്യാപാരശാലകൾക്ക് പ്രതിസന്ധിയുണ്ടാക്കുന്ന കമ്പനികളെ അതേ നാണയത്തിൽ പ്രതിരോധിക്കാൻ സംവിധാനമുണ്ടാക്കുമെന്ന് കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ പറഞ്ഞു. ചില്ലറവ്യാപാരികൾക്കായി തുടങ്ങിയ ഓൺലൈൻ പോർട്ടലായ 'ഭാരത് മാർട്ടിന്റെ' സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ഹോട്ടൽ പ്രശാന്തിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവൻ വ്യാപാരികൾക്കും ഭാരത് മാർട്ടിൽ തീർത്തും സൗജന്യമായി രജിസ്റ്റർ ചെയ്യാം. തുടർന്നുള്ള വ്യാപാര ക്രയവിക്രയങ്ങൾക്കൊന്നും പണം ഈടാക്കുകയുമില്ല. ജനറൽ ട്രേഡിംഗ് സംവിധാനത്തിൽ നിന്നും മോഡേൺ ട്രേഡിംഗിലേക്ക് മാറുവാനും, കുത്തകകളുടെ അനിയന്ത്രിതമായ അധിനിവേശത്തെ ചെറുക്കാൻ രാജ്യത്തെ ഓരോ വ്യാപാരിയെയും വിതരണക്കാരനെയും സജ്ജമാക്കുകയെന്നതും ഭാരത് ഇ-മാർട്ടിലൂടെ ലക്ഷ്യം വയ്ക്കുന്നു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെ വ്യാപാരികൾക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.വെങ്കിട്ടരാമ അയ്യർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറിമാരായ സുമിത് അഗർവാൾ, എസ്.എസ്.മനോജ്, എന്നിവർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
സംസ്ഥാന ഭാരവാഹികളായ ക്യാപ്റ്റൻ തോമസ്.പി.കുര്യൻ, പാപ്പനംകോട് രാജപ്പൻ, അനിൽകുമാർ വികാസ്, അഡ്വ.സതീഷ് വസന്ത്, കെ.എം.നാസറുദ്ദീൻ, കെ.എസ്.സച്ചുലാൽ, റാഫി അബൂബക്കർ ഖാൻ, വി. എൽ. സുരേഷ് കുമാർ, കെ.ഗിരീഷ് കുമാർ തുടങ്ങിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |