തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തന പുരോഗതി കൈവരിക്കാൻ കെ.എസ്.ഐ.ഡി.സി വഴി നൽകുന്ന ധനസഹായം അൻപത് ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കെ.എസ്.ഐ.ഡി.സിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്‌കെയിൽ അപ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതായി തുടങ്ങുന്ന സംരംഭങ്ങളിൽ മുപ്പതു ശതമാനം പൂട്ടിപ്പോകുന്നത് കുറച്ചുകൊണ്ടുവരാനാണ് ശ്രമം. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും. നിർമ്മാണമേഖലയ്ക്ക് പ്രാധാന്യം നൽകി നവംബറിൽ കൊച്ചിയിൽ സ്റ്റാർട്ടപ്പ് സംഗമം നടത്തും.വ്യവസായ വകുപ്പ് ആരംഭിച്ച ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പരിപാടിയിൽ ആറു മാസം കൊണ്ട് 61,350 സംരംഭങ്ങൾ തുടങ്ങാനായി. ഇതിലൂടെ 1,35,000ൽപ്പരം ആളുകൾക്ക് ജോലി ലഭിച്ചിട്ടുണ്ട്. കെൽട്രോണുമായി ചേർന്ന് ആയിരം കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതി തയ്യാറാക്കിവരുന്നു.
കേരള വിപണിയിൽ കേരള ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിന് ബ്രാൻഡിംഗ് കേരള, മെയ്ഡ് ഇൻ കേരള പോലുള്ള രീതികൾ നടപ്പാക്കും. ഇവ സപ്ലൈകോയിലും മറ്റും വിറ്റഴിക്കും. കൂടുതൽ വിജയകരമായി പ്രവർത്തിക്കുന്ന ആറ് സ്റ്റാർട്ടപ് കമ്പനികൾക്കുള്ള അച്ചീവ്‌മെന്റ് അവാർഡും , ഏഴു കമ്പനികൾക്കുള്ള അനുമതിപത്രവും മന്ത്രി രാജീവ് വിതരണം ചെയ്തു.
ഐ.ടി മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ആനുകൂല്യങ്ങളും സഹായങ്ങളും ഐ.ടി ഇതര സ്റ്റാർട്ടപ്പുകൾക്കും ലഭ്യമാക്കും. സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കും. 1000 സംരംഭക വികസന ക്ലബ്ബുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കും. സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനായി സർവ്വകലാശാലകൾക്കുകീഴിൽ പ്രത്യേക കേന്ദ്രങ്ങൾ തുറക്കാനും തീരുമാനമായി.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷനായിരുന്നു. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കെഎസ്‌ഐഡിസി എം.ഡി എസ്. ഹരികഷോർ, ജനറൽ മാനേജർ അശോക് ലാൽ എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |