കൂത്തുപറമ്പ്: കണ്ണവം കോളനിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 70 കിലോയോളം ചന്ദനമുട്ടികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 3പേരെ ഫോറസ്റ്റ് ഓഫീസർ അറസ്റ്റ് ചെയ്തു. കണ്ണവം കോളനിയിലെ വള്ളിയാടൻ ഹൗസിൽ പി. രാജൻ, ഹരീഷ് നിവാസിൽ വി. ഹരീഷ്, രജിത നിവാസിൽ എ. രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണവം കോളനിയിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലാകുന്നത്.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ ചന്ദന മരങ്ങൾ മോഷ്ടിച്ച് രാത്രികാലങ്ങളിൽ മുറിച്ച് ചെത്തി മിനുക്കി ആണ് പ്രതികൾ ചന്ദനമുട്ടികൾ കടത്തുന്നത്. ശിവപുരത്തെ ഏജന്റിനാണ് പ്രതികൾ ചന്ദനം കടത്തിയിരുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ചന്ദന കടത്തിന് പിന്നിലുള്ള മറ്റു കണ്ണികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമാക്കുമെന്നും കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ പറഞ്ഞു. മുൻപും ഇവരിൽ നിന്നും 50 കിലോയോളം ചന്ദനചിപ്സ്, രണ്ട് കിലോഗ്രാം ചെത്തി മിനുക്കിയ ചന്ദനത്തടികൾ, 25 ഓളം ചന്ദന മുട്ടികൾ എന്നിവ കണ്ടെത്തിയിരുന്നു.
ഓട്ടോ റിക്ഷയിൽ ആണ് പ്രതികൾ ചന്ദനം കടത്തിയിരുന്നത്. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കണ്ണവം ഫോറസ്റ്റർ സുനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിജേഷ്, പ്രമോദ് കുമാർ, ജിഷ്ണു, സജീവ് കുമാർ, ഫോറസ്റ്റ് വാച്ചർ സത്യൻ, വനിത ഫോറസ്റ്റ് വാച്ചർ മോളി, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |