ന്യൂഡൽഹി: ഗർഭിണികളായ എല്ലാവർക്കും സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന് നിയമപരമായ അവകാശമുണ്ടെന്ന് വിധിച്ച് സുപ്രീംകോടതി. ഇതിൽ വിവാഹിതർ, അവിവാഹിതർ എന്ന വേർതിരിവ് ഇല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഗർഭച്ഛിദ്ര കേസുകളിൽ ഭർത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം എന്ന നിരീക്ഷണവും കോടതി നടത്തി.
വിവാഹിതരല്ലാത്ത സ്ത്രീകൾക്കും ചട്ടപ്രകാരം ഗർഭച്ഛിദ്രത്തിന് അകാശമുണ്ട്. ഇതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 2021-ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഗർഭച്ഛിദ്ര ചട്ടങ്ങളിൽ വിവാഹിതർ, അവിവാഹിതർ എന്ന വേർതിരിവ് നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ഗർഭച്ഛിദ്രം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണ്. നിലനിൽപ്പിന് ഭ്രൂണം സ്ത്രീശരീരത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ ആ ശരീരത്തിനു തന്നെയാണ് അത് നിലനിർത്തണോ എന്നതിലെ അധികാരം. പ്രത്യുത്പാദനത്തിനുള്ള സ്വയം നിർണയാധികാരം വിവാഹിതയല്ലാത്ത സ്ത്രീക്കും ഭരണഘടന നൽകുന്നുണ്ടെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗർഭഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗർഭിണിയായ അവിവാഹിതയായ സ്ത്രീ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി. വിവാഹിതയല്ലെന്ന കാരണത്താൽ ഡൽഹി ഹൈക്കോടതി ഇവർക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നേരത്തേ നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |