തിരുവനന്തപുരം: നിരോധിച്ച പോപ്പുലർഫ്രണ്ട് അടക്കമുള്ള സംഘടനകൾക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാർഗ്ഗങ്ങൾ തടയാനും പ്രശ്നക്കാരെ കരുതൽ തടങ്കലിലാക്കാനും പൊലീസ് മേധാവി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. വാറണ്ട് നിലവിലുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യണം.
ക്രിമിനൽ കേസുകളിൽ പ്രതികളായവരേയും അനുഭാവികളേയുമടക്കം തുടർച്ചയായി നിരീക്ഷിക്കണം. പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് ഡി.ജി.പിയുടെ നിർദ്ദേശം.
പ്രശ്നക്കാരെ കരുതൽ തടങ്കലിലാക്കണം. പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ പോസ്റ്ററോ ബാനറോ ലഘുലേഖകളോ പുറത്തിറക്കിയാലോ മുദ്രാവാക്യം വിളിക്കുകയോ പ്രകടനം നടത്തുകയോ ചെയ്താലോ യു.എ.പി.എ ചുമത്തി കേസെടുക്കണം. സംഘടനയുടെ കൊടിമരം, പതാകകൾ, ബാനറുകൾ തുടങ്ങിയവ ഉടൻ നീക്കം ചെയ്യണം.
സമൂഹമാദ്ധ്യമങ്ങളിലെ ഇവരുടെ അക്കൗണ്ടുകൾ നീക്കാൻ നടപടിയെടുക്കണം. വ്യാജ പ്രൊഫൈലുകളിലെ ആശയപ്രചാരണം കണ്ടെത്താൻ സൈബർ പട്രോൾ കർശനമാക്കണം. സംഘടനയുടെയും നേതാക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെടാനും തീരുമാനമായി.
രാത്രിയിലടക്കം നിരീക്ഷണവും ജാഗ്രതയും കർശനമായി തുടരും. ഹർത്താലിൽ അക്രമം കാട്ടിയ എല്ലാവരെയും അറസ്റ്റ് ചെയ്യും. നടപടികൾ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖല ഐ.ജിമാരും റേഞ്ച് ഡി.ഐ.ജിമാരും നിരീക്ഷിക്കും. ഇതുസംബന്ധിച്ച് വിശദമായ സർക്കുലർ ഡി.ജി.പി പുറത്തിറക്കും.
ഓഫീസുകൾ പൂട്ടി
മുദ്രവയ്ക്കും
പോപ്പുലർ ഫ്രണ്ടിന്റെയും നിരോധിച്ച അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്രവച്ചു തുടങ്ങി. നിയമപരമായ പരിശോധനകൾക്ക് ശേഷം ജില്ലാ കളക്ടർമാരുടെ അനുമതിയോടെയാണ് നടപടി. ട്രസ്റ്റുകളുടെയും മറ്റും പേരിലുള്ള ഓഫീസുകൾ വാടകയ്ക്കെടുത്തവരെയും അവിടെ സജീവമായി പ്രവർത്തിക്കുന്നവരെയും കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷിക്കും. നിയമവിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ടതായി കണ്ടാൽ കേസെടുക്കും. രേഖകൾ മാറ്റാനും മറ്റും ശ്രമിക്കുന്നവരെ കരുതൽ തടങ്കലിലാക്കും. ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാൻ നടപടി സ്വീകരിക്കും.
ചുരുക്കം ചിലയിടത്തല്ലാതെ, ബോർഡ് വച്ചോ പോപ്പുലർ ഫ്രണ്ടിന്റെ പേരിലോ ഓഫീസുകളില്ല. മിക്കയിടത്തും വിദ്യാഭ്യാസ ട്രസ്റ്റുകളുടെ പേരിലാണ് ഓഫീസുകൾ. നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ പരിശോധനകൾ പൂർത്തിയാക്കിയശേഷമാകും നടപടി.
മുഖ്യമന്ത്രിയുടെ നിർദ്ദേശം
ഓഫീസുകൾ പൂട്ടി മുദ്രവയ്ക്കുന്നതടക്കമുള്ള നടപടികൾ നിയമപരമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. അനാവശ്യ തിടുക്കം കാട്ടരുത്.
സംസ്ഥാനത്തും
നിരോധന ഉത്തരവിറങ്ങി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രം നിരോധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും യു.എ.പി.എ നിയമപ്രകാരമുള്ള തുടർനടപടികൾക്ക് ജില്ലാ മജിസ്ട്രേറ്റുമാരായ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും അധികാരം നൽകി ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഉത്തരവിറക്കി. 1987ലെ യു.എ.പി.എ നിയമത്തിലെ സെക്ഷൻ 7, 8 പ്രകാരമുള്ള നടപടികളാണ് കൈക്കൊള്ളുക. കേന്ദ്രത്തിന്റെ നിരോധന ഉത്തരവിന്റെ തുടർച്ചയായ ഉത്തരവാണ് ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയത്.
നിരോധിത സംഘടനകളുടെ ഓഫീസ് കെട്ടിടങ്ങൾ അടക്കം പൂട്ടി സീൽ ചെയ്യുമ്പോൾ ജില്ലാ ഭരണകൂടത്തിന്റെ സഹായം കൂടി തേടി നിയമപരമായ മാർഗത്തിൽ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. കരുതൽ തടങ്കൽ അടക്കമുള്ളവയ്ക്കും ജില്ലാ മജിസ്ട്രേട്ടുമായി കൂടിയാലോചന നടത്തണം.
അബ്ദുൾ സത്താർ
20 വരെ റിമാൻഡിൽ
കൊച്ചി: കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി ഒക്ടോബർ 20 വരെ റിമാൻഡ് ചെയ്തു. കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു. കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻ.ഐ.എ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കേസിൽ നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ 11 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാനും അപേക്ഷ നൽകിയേക്കും.
പോപ്പുലർ ഫ്രണ്ടിന് സർക്കാർ
സംരക്ഷണം:കെ.സുരേന്ദ്രൻ
കോഴിക്കോട് : കേന്ദ്രം നിരോധിച്ചിട്ടും സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിന് സംരക്ഷണം ഒരുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
പോപ്പുലർ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞതെന്നാണ് അറിയുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ റെയ്ഡ് നടത്താനോ പിടിച്ചെടുക്കാനോ സർക്കാർ തയ്യാറാവുന്നില്ല. പോപ്പുലർ ഫ്രണ്ട് മതഭീകരവാദികളാണെന്ന് പറഞ്ഞത് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനാണ്. എന്നാൽ പിണറായി വിജയനിലെത്തുമ്പോൾ സി.പി.എം പൂർണമായും മതഭീകരവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞെന്നും കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |