ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ ഇന്ന് ശശി തരൂർ എംപിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകർക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തരൂർ എത്തിയത്. പിന്നാലെ മുതിർന്ന നേതാക്കൾക്കൊപ്പം എത്തി മല്ലികാർജുൻ ഖാർഗെയും പത്രിക നൽകി. ജാർഖണ്ഡ് നേതാവ് കെ എൻ ത്രിപാഠിയും പത്രിക സമർപ്പിച്ചു.
ഖാർഗെയ്ക്ക് ജി23 നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു. ഖാർഗെ സംയുക്ത സ്ഥാനാർത്ഥിയാണെന്ന് ജി23 നേതാക്കളിൽ പ്രമുഖനായ മുകുൾ വാസ്‌നിക്ക് പറഞ്ഞു. അതേസമയം, മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്ന് ശശി തരൂർ പറഞ്ഞു. പാർട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തും. യുവജനങ്ങൾക്കും സ്ത്രീകൾക്കും പാർട്ടിയിൽ പങ്കാളിത്തം ഉറപ്പാക്കുമെന്നും തരൂർ പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. കോൺഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ചപ്പാടുണ്ടെന്നും ജയമോ തോൽവിയോ പ്രശ്നമല്ലെന്നും തരൂർ പറഞ്ഞു.എ.ഐ.സി.സി ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് അതോറിട്ടി ഓഫീസിലെത്തിയാണ് ഇരുവരും പത്രിക സമർപ്പിച്ചത്.
അതേസമയം, മത്സരരംഗത്തുണ്ടായിരുന്ന ദിഗ്‌വിജയ് സിംഗ് അവസാന നിമിഷം പിൻമാറിയിരുന്നു. ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ദിഗ്‌വിജയ് സിംഗ് പിൻമാറിയത്.
മത്സരാർത്ഥികളുടെ അവസാന പട്ടിക ഒക്ടോബർ എട്ടിനാണ് പുറത്തുവിടുന്നത്. ഒക്ടോബർ 17ന് തിരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ 19ന് ഫലം പുറത്തുവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |