ന്യൂഡൽഹി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ അഭിമാനമായി മാറി നഞ്ചിയമ്മ. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ പുരസ്കാരദാനത്തിനായി നഞ്ചിയമ്മയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സ് ഹർഷാരവങ്ങളാൽ നിറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ ദേശീയ പുരസ്കാരം സ്വീകരിച്ചപ്പോൾ സദസ്സ് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു. സ്വതസിദ്ധമായ നിറഞ്ഞ ചിരിയോടെയാണ് നഞ്ചിയമ്മ പുരസ്കാരം കൈപ്പറ്റിയത്.
നഞ്ചിയമ്മയുടെ പുരസ്‌കാര നേട്ടത്തെ അഭിമാനകരം എന്നാണ് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ വിശേഷിപ്പിച്ചത്. കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തില്‍ നിന്നുള്ള നാടന്‍പാട്ടുകാരിയാണ് നഞ്ചിയമ്മ എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് തന്റെ സ്വാഗത പ്രസംഗത്തിനിടയിൽ അദ്ദേഹം പറഞ്ഞു. അന്തരിച്ച ചലചിത്ര സംവിധായകൻ സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനാലാപനത്തിനാണ് നഞ്ചിയമ്മ ദേശീയ പുരസ്കാരത്തിന് അർഹയായത്. അയ്യപ്പനും കോശിയിലൂടെ സച്ചിയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും ബിജു മേനോന് മികച്ച സഹനടനുള്ല പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ന് വൈകുന്നേരമാണ് 68-ാമത് ദേശീയ ചലചിത്ര പുരസ്കാര വിതരണം നടന്നത്.
നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം പ്രഖ്യാപിച്ച വേളയിൽ സംഗീതജ്ഞന്‍ ലിനു ലാല്‍ നടത്തിയ പരാമർശം വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. നഞ്ചിയമ്മ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനമാണോ പാടിയതെന്നും, ശരിയായി രീതിയിൽ ചിട്ടപ്പെടുത്തിയ ഒരു ഗാനം ഒരു മാസം സമയം നൽകിയാലും നഞ്ചിയമ്മയ്ക്ക് പാടാനാകില്ലെന്നുമുള്ള വിമർശനമടങ്ങിയ ലിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വലിയ ചർച്ചാവിഷയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |