തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിയമന നിരോധനം ഏർപ്പെടുത്തിയതിനെതിരെ ഇടതുസംഘടനകളടക്കം രംഗത്തെത്തിയതോടെ കെ.എസ്.ഇ.ബിയിൽ വീണ്ടും പ്രതിസന്ധി.
മൂന്ന് മാസത്തിന് മേൽ നിലനിൽക്കുന്ന തസ്തികകളിൽ പ്രൊമോഷനോ,പുതിയ നിയമനമോ നടത്തേണ്ടെന്നാണ് സർക്കാർ നിലപാട്. തസ്തികകൾ പുനർനിർണ്ണയിച്ച ശേഷമാവും പ്രൊമോഷനും നിയമനങ്ങളും .ഇതവഗണിച്ച് പ്രൊമോഷൻ നടത്താനും ഫീഡർ തസ്തികകളിലെ പുതിയ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനുമുള്ള കെ.എസ്.ഇ.ബി.ചെയർമാൻ ഡോ.രാജൻ ഖോബ്രഗഡെയുടെ നീക്കം വൈദ്യുതി മന്ത്രി ഇടപെട്ട് തടഞ്ഞു.ഇതിനെതിരെ ഭരണാനുകൂല ഓഫീസേഴ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ രംഗത്തെത്തി.
നഷ്ടത്തിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങളെ പിന്നിൽ നിന്ന് കുത്തുന്നത് ശരിയല്ലെന്ന് ഇന്നലെ വൈദ്യുതി ഭവനിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി മുന്നറിയിപ്പ് നൽകി.എന്നാൽ, ചെയർമാനിൽ സമ്മർദ്ദം ചെലുത്തി പുതിയ നിയമനങ്ങൾക്ക് വഴിയൊരുക്കാനാണ് സംഘടനകളുടെ നീക്കം.പ്രശ്നം പരിഹരിക്കാൻ 12ന് മന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബിയിൽ 27125 ജീവനക്കാർ മതിയെന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിലപാട്. ഇത്രയും ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള ചെലവുകൾ മാത്രമാണ് കമ്മിഷൻ വകവച്ചു കൊടുക്കുന്നത്. എന്നാൽ സ്ഥാപനത്തിൽ 33063ജീവനക്കാരുണ്ട്. ശേഷിക്കുന്ന ആറായിരത്തോളം ജീവനക്കാരുടെ ശമ്പളം വായ്പയെടുത്താണ് കെ.എസ്.ഇ.ബി നൽകി വന്നത്. ബി.അശോക് ചെയർമാനായി വന്നപ്പോൾ റെഗുലേറ്ററി കമ്മിഷനുമായി ചർച്ച നടത്തി രണ്ടുഘട്ടങ്ങളിലായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ധാരണയായി.ഇതനുസരിച്ച് 30321 ജീവനക്കാരെ അംഗീകരിക്കാമെന്ന് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി.ഇത് പ്രകാരം ഇൗ വർഷമുണ്ടായ റിട്ടയർമെന്റ് ഒഴിവുകളിൽ ആയിരത്തോളം തസ്തികകളിൽ പുനർനിയമനം നടത്തിയില്ല.
മന്ത്രിയും, ബോർഡ് മാനേജ്‌മെന്റും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായി പ്രൊമോഷനുകൾ തടയപ്പെട്ടതിനും, 2 ഗഡു ഡി.എ, ലീവ് സറണ്ടൺർ എന്നിവ നിഷേധിച്ചതിനുമെതിരെ പണിമുടക്ക് ഉൾപ്പടെയുള്ള ശക്തമായ സമരപരിപാടികളിലേയ്ക്ക് നീങ്ങുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി) 0സിഡന്റ് കെ.പി.ധനപാലൻ, വർക്കിംഗ് പ്രസിഡന്റ് അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |