തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ തുടങ്ങുന്ന ഡിജിറ്റൽ സർവേയുടെ ലക്ഷ്യം ജനങ്ങളിൽ എത്തിക്കാൻ ഈ മാസം 12 മുതൽ 25വരെ ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവേ സഭകൾ സംഘടിപ്പിക്കും. 12ന് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ആറ് മുതൽ 20വരെ ആദ്യഘട്ട സർവേ നടക്കുന്ന വില്ലേജുകളിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികളുമായി റവന്യു, തദ്ദേശ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടക്കും.
സർവേസഭകളിൽ ജനപങ്കാളിത്തം പൂർണമായും ഉറപ്പാക്കുമെന്ന് റവന്യു-സർവേ- തദ്ദേശ വകുപ്പുകളുടെ സംയുക്ത യോഗത്തിനുശേഷം മന്ത്രി കെ.രാജൻ പറഞ്ഞു. സർവേ വകുപ്പിലെ പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സർവേയുടെ പ്രയോജനങ്ങളെക്കുറിച്ചും വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചും ഉപകരണങ്ങളെ കുറിച്ചും പ്രചാരണം നടത്തും.
ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭൂരേഖകൾ വളരെ വേഗത്തിൽ സുതാര്യമായ രീതിയിൽ നൽകുന്നത് ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സർവേ. സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും. ആദ്യഘട്ടത്തിൽ ഒരേ സമയം 200 വില്ലേജുകളിലാകും റീസർവേ നടക്കുക. മൂന്നുവർഷവും എട്ട് മാസവും കൊണ്ട് സംസ്ഥാനത്താകെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മന്ത്രി എം.ബി രാജേഷ്, റവന്യു വകുപ്പ് അഡി. ചീഫ് സെക്രട്ടറി എ. ജയതിലക്, തദ്ദേശ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |