കെ.പി. കയ്യാലയ് ക്കൽ
സ്മാരക ഗ്രന്ഥം 2022
ടി.എം. ജയൻ
ശ്രീനാരായണ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യൻമാരിൽ നിറഞ്ഞുനിന്നു പ്രവർത്തിച്ച മഹാനുഭാവനാണ് കയ്യാലയ്ക്കൽ പത്മനാഭൻ എന്ന കെ.പി. കയ്യാലയ്ക്കൽ.
കെ.പി. കയ്യാലയ്ക്കൽ എന്ന സമുദായ നേതാവിന്റെ വിവിധ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ആദർശപരവും ശ്ളാഘനീയവുമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ മർമ്മപ്രധാനം ശാഖകളെയും ശാഖാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ്. എപ്പോഴും ദരിദ്രരുടെയും അവശത അനുഭവിക്കുന്നവരുടെയും പക്ഷത്തുനിന്ന് പ്രവർത്തിച്ചു. സാമൂഹ്യരംഗത്തും രാഷ്ട്രീയ രംഗത്തും നൽകിയ സേവനങ്ങൾ അവിസ്മരണീയങ്ങളാണ്. അവയുടെ ചരിത്രം കേരളീയ ചരിത്രത്തിലെ ഒരു അധ്യായം തന്നെയാണ്. വിശദമായ ഒരു ചരിത്രരേഖയാണ് കെ.പി. കയ്യാലയ്ക്കൽ സ്മാരക ഗ്രന്ഥം 2022. നിരവധി പ്രമുഖ വ്യക്തികളുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ചരിത്രകാരൻകൂടിയായ ടി.എം. ജയൻ തയ്യാറാക്കിയ ഈ ഗ്രന്ഥം ശ്രീനാരായണ പഠിതാക്കൾക്ക് ഏറെ സഹായകരമാകും.കെ.പി. കയ്യാലയ്ക്കൽ സ്മാരക കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് ഗ്രന്ഥകർത്താവ്.
പ്രസാധകർ: ശ്രീ. പരശുരാമ സ്റ്റഡീസ്
ആൻഡ് റിസർച്ച് ട്രസ്റ്റ്
പേട്ട തിരുവനന്തപുരം.
കൂട്ട് ചേർന്നുള്ള കളി
പ്രദീപ് നായർ
ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുള്ള പ്രദീപ് നായരുടെ സിനിമാഗ്രന്ഥം. അതിശീഘ്രം വളരുന്ന സിനിമയ്ക്ക് ഇന്നത്തെ രീതിയിൽ നടത്തുന്ന വിശകലനങ്ങളാണ് ഉള്ളടക്കം.കൂട്ട് ചേർന്നുള്ള കളിയാണ് സിനിമയെന്നു പറഞ്ഞത് ഗൊദാർദാണ്.ശരിക്കും ജീവിതം കൊണ്ടുള്ള പകിടകളിയാണ് സിനിമ.സൃഷ്ടാവിന്റെയും കഥാപാത്രങ്ങളുടെയും ജീവിതം കുലുക്കിയെറിഞ്ഞുകൊണ്ടുള്ള പകിടകളി.തികച്ചും നവീനമായ ഭാഷയിൽ സിനിമയുടെ വ്യാകരണവും ഫ്രെയിമുകളും നിരീക്ഷണബുദ്ധിയോടെ നോക്കിക്കാണുകയാണ് ഗ്രന്ഥകാരൻ.മികച്ച വായനാനുഭവം നൽകുന്ന പഠനങ്ങൾ.ചലച്ചിത്ര കുതുകികളും വിദ്യാർത്ഥികളും നിർബന്ധമായും വായിച്ചിരിക്കേണ്ടത്.
പ്രസാധാകർ:പാപ്പാത്തി പുസ്തകങ്ങൾ
ജലഭര ദിനരാത്രങ്ങൾ
എം.എസ്.ബനേഷ്
സിനിമയെടുപ്പും ചമ്മന്തിയരപ്പും തമ്മിലുള്ള വേഴ്ചയെന്നാണ് ബനേഷിന്റെ രചനയെ പ്രമുഖ നിരൂപകയായ ഡോ.എം.ലീലാവതി വിശേഷിപ്പിക്കുന്നത്.ആഖ്യാനത്തിലെ വാക്യഘടന കവിതാമയമാണ്.കാവ്യബിംബങ്ങളുടെ ഒരു പെരുങ്കളിയാട്ടം.ഒരു കുടുംബത്തിലെ മൂന്നംഗങ്ങളുടെ (അപ്പൻ-അമ്മ-മകൻ) യും അവരോട് അടുപ്പമുള്ള ചിലരുടെയും അനുഭവങ്ങൾ കഥപോലെ ചുരുളഴിയുന്നതിനാൽ നവീനമായ ഒരു നോവൽ രൂപത്തിന്റെ സാന്നിദ്ധ്യവുമുണ്ട്. ഈ ചമ്മന്തിയിൽ എരിവും ഉപ്പും പുളിയും കയ്പ്പും സമാനമായ അനുപാതത്തിലും മധുരം നേരിയ തോതിലും ചേർത്തിരിക്കുന്നു ബനേഷിന്റെ ആദ്യ നോവലാണിത്.ജോഷി ജോസഫിന്റെ സിനിമകളും രചനയ്ക്ക് പ്രചോദനമാണ്.
പ്രസാധകർ: ഡി.സി.ബുക്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |