തിരുവനന്തപുരം: പ്ളസ് ടു പരീക്ഷയോടൊപ്പം ലേണേഴ്‌സ് ടെസ്‌റ്റും നടത്താനുളള മോട്ടോർ വാഹന വകുപ്പിന്റെ ആലോചനയെക്കുറിച്ച് മുൻപ് വാർത്തകളുണ്ടായിരുന്നു. ഇതോടൊപ്പം റോഡ് സുരക്ഷയെ സംബന്ധിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാനുളള പ്രവർത്തനവുമായി സംസ്ഥാന സർക്കാർ.
ഹയർസെക്കന്ററി തലം മുതൽ റോഡ് നിയമങ്ങളെക്കുറിച്ച് പഠിപ്പിച്ച് അതിലൂടെ ലൈസൻസ് ടെസ്‌റ്റ് എടുക്കുന്ന സമയമാകുമ്പോഴേക്കും റോഡ് നിയമങ്ങൾ കുട്ടികൾ അറിയാനും അത്തരം സംസ്‌കാരത്തോടെ റോഡിൽ പെരുമാറുന്നതിനും സഹായിക്കാനാണ് സർക്കാർ ശ്രമം. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അവബോധം നൽകുന്ന റോഡ് സുരക്ഷാ പുസ്‌തകം ഗതാഗത വകുപ്പ് പുറത്തിറക്കി.
റോഡ് മര്യാദകൾ, അപകടങ്ങൾ,ദുരന്ത സാധ്യതകൾ,വാഹനങ്ങൾ, റോഡുകൾ, റോഡ് ഉപയോക്താക്കളുടെ സ്വഭാവ സവിശേഷതകൾ, റോഡ് മാർക്കിങ്ങുകൾ, റോഡ് സൈനുകൾ, വിവിധ സുരക്ഷാ സംവിധാനങ്ങളും അവയുടെ ശരിയായ ഉപയോഗവും, അപകടകരവും അശ്രദ്ധവുമായ ഡ്രൈവിംഗ് രീതികൾ, കുട്ടികൾ വാഹനം ഓടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വിവിധ ദുരന്ത സാധ്യതകളും നിയമപ്രശ്നങ്ങളും,അന്തരീക്ഷ മലിനീകരണവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഇങ്ങനെ വിവിധ കാര്യങ്ങൾ ബുക്കിൽ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുളളതായി മോട്ടോർ വെഹിക്കിൾ വകുപ്പ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റ് ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
കഴിഞ്ഞ വർഷങ്ങളിലെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കണക്കുകൾ പ്രകാരം ഒരു ലോക മഹായുദ്ധത്തിൽ നഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ ജീവൻ റോഡിൽ നഷ്ടപ്പെടുന്ന രാജ്യമാണ് നമ്മുടേത്. ഏകദേശം ഒന്നര ലക്ഷത്തിന് മുകളിൽ നിരത്തിൽ കൊല്ലപ്പെടുന്ന, അതിൽ തന്നെ പകുതിയോളം യുവജനങ്ങൾ എന്നത് പ്രത്യേക ശ്രദ്ധ വേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ
ഹയർസെക്കൻഡറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്ന സമയം ആകുമ്പോഴേക്കും റോഡ് നിയമങ്ങളെ കുറിച്ചും റോഡ് മര്യാദകളെ കുറിച്ചും അവബോധം വളർത്തുന്നതിനും അതോടൊപ്പം സംസ്‌കാര പൂർണ്ണമായി നിരത്തിൽ പെരുമാറുന്നതിനെ കുറിച്ചും പഠിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ അപകട മരണങ്ങൾ നടക്കുന്ന നമ്മുടെ രാജ്യത്തിന്റെ നിലവിലെ റോഡപകട സ്ഥിതിയെ കുറിച്ചും മോട്ടോർ സൈക്കിൾ ഉൾപെടെ ഉള്ള വാഹനങ്ങളുടെ അപകട സാധ്യതകളെക്കുറിച്ചും നമ്മുടെ യുവതലമുറയെ പരിശീലിപ്പിക്കേണ്ടതുണ്ട്. പാഠ്യപദ്ധതിയുടെ പരിഷ്‌കരണം നടക്കുന്ന ഈ വേളയിൽ അതുകൊണ്ടുതന്നെയാണ് സംസ്ഥാന ഗതാഗത വകുപ്പ്, വരും തലമുറയെ സംസ്‌കാര പൂർണ്ണമായ ഒരു ജനതയാക്കി മാറ്റുന്നതിനുള്ള തീവ്ര പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ടെക്സ്റ്റ് ബുക്ക് തയ്യാറാക്കി നൽകുന്നത്.
റോഡ് മര്യാദകൾ, അപകടങ്ങൾ,ദുരന്ത സാധ്യതകൾ,വാഹനങ്ങൾ, റോഡുകൾ, റോഡ് ഉപയോക്താക്കളുടെ സ്വഭാവ സവിശേഷതകൾ, റോഡ് മാർക്കിങ്ങുകൾ, റോഡ് സൈനുകൾ, വിവിധ സുരക്ഷാ സംവിധാനങ്ങളും അവയുടെ ശരിയായ ഉപയോഗവും, അപകടകരവും അശ്രദ്ധവുമായ ഡ്രൈവിംഗ് രീതികൾ, കുട്ടികൾ വാഹനം ഓടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വിവിധ ദുരന്ത സാധ്യതകളും നിയമപ്രശ്നങ്ങളും,അന്തരീക്ഷ മലിനീകരണവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും മോട്ടോർ വാഹന രംഗത്തും ഗതാഗതരംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തര മാറ്റങ്ങളെ കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം.
ഒന്നരക്കോടിയിൽ അധികം വരുന്ന വാഹനങ്ങളും മൂന്നു കോടിയിൽ അധികം വരുന്ന റോഡ് ഉപയോക്താക്കളും ഉള്ള നമ്മുടെ സംസ്ഥാനത്ത് ഓരോരുത്തർക്കും റോഡ് നിയമങ്ങളെ കുറിച്ച് പഠിപ്പിക്കുക എന്നുള്ളത് വളരെ അത്യാവശ്യമായ ഒന്നാണെങ്കിലും അത്യന്തം ശ്രമകരമായ ഒരു ദൗത്യമാണ്. അതുകൊണ്ടാണ് സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ ഈ കാര്യങ്ങൾ വർ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുകയും സുരക്ഷിതമായും മര്യാദ പൂർണ്ണമായും നിരത്തുകളിൽ പെരുമാറുന്ന ഒരു തലമുറയെ സൃഷ്ടിക്കുകയുംചെയ്യുക എന്നുള്ളത് അത്യന്താപേക്ഷിതം ആകുന്നത്.
ഒരു പക്ഷെ രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള സമഗ്രമായ ഒരു പാഠപുസ്തകം തയ്യാറാക്കുന്നതും അത് കുട്ടികളിലേക്ക് നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്ന വിപ്ലവകരമായ ഒരു തീരുമാനം നടപ്പിലാക്കുന്നത്. ഈ പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കുന്നതോടൊപ്പം നിരന്തരമായി പുതിയ പാഠഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തി ലൈസൻസ് കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഡ്രൈവിംഗ് സ്‌കൂളുകൾക്കും അധ്യാപകർക്കും മറ്റ് കോളേജ് യൂണിവേഴ്സിറ്റി തല വിദ്യാർത്ഥികളിലേക്കും എത്തിക്കുക എന്ന സമഗ്രമായ പ്രവർത്തനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. നഴ്സറി തലം മുതൽ തുടങ്ങുന്ന പ്രൈമറി വിദ്യാർത്ഥികളിൽ കൂടി റോഡ് ഉപയോഗത്തെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങളും ഇതോടൊപ്പം തന്നെ തയ്യാറാക്കി നൽകേണ്ടതുണ്ട്.
നമുക്ക് ഒന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |