നെടുങ്കണ്ടം: അന്യസംസ്ഥാന തൊഴിലാളികളായ സഹോദരിമാർ അക്രമികളെ പേടിച്ച് അടുപ്പിനടിയിൽ വിറക് സൂക്ഷിക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്നത് മൂന്ന് മണിക്കൂർ. നെടുങ്കണ്ടം അമ്പലപ്പാറയിലാണ് സംഭവം. മദ്ധ്യപ്രദേശ് ജബൽപൂർ സ്വദേശിനികളായ നേഹ, നീലു എന്നിവരാണ് ഉപദ്രവിക്കാൻ എത്തിയ നാലംഗ സംഘത്തെ ഭയന്ന് ഒളിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സാമുഹിക വിരുദ്ധരായ നാലംഗ സംഘം പ്രദേശത്ത് ഭീതി വിതച്ചത്. അമ്പലപ്പാറയിൽ സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത പുരയിടത്തിലെ ജോലി ചെയ്തു വരികയാണ് നേഹയും നീലുവും സഹോദരൻ അങ്കിതും അമ്മയായ ജ്യോതിയും. സംഭവത്തെക്കുറിച്ച് നേഹയും നീലുവും പറയുന്നതിങ്ങനെ: ഒപ്പമുണ്ടായിരുന്ന അമ്മ ജ്യോതി, സഹോദരി അങ്കിത് എന്നിവർ പിതാവ് നന്ദു സോൺവാനിയുടെ മരണാനന്തര ചടങ്ങുകൾക്കായി ഒരാഴ്ച മുമ്പ് ജബൽപൂരിലേക്ക് പോയതാണ്. ഇതോടെ നേഹയും നീലുവും ഒറ്റയ്ക്കാണെന്നറിഞ്ഞെത്തിയ നാൽവർ സംഘമാണ് വീടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്. വീടിന് മുന്നിലെത്തിയ നാൽവർ സംഘം പിൻവശത്ത് ഷെഡ് തകർത്ത് കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറാനാണ് ശ്രമിച്ചത്. നേഹയും നീലുവും ഉപയോഗിക്കുന്ന ഫോണിന്റെ വാലിഡിറ്റി അവസാനിച്ചതിനാൽ ആരെയും വിളിക്കാനും പറ്റാതായി. ഇതോടെയാണ് ഭയന്ന് വിറച്ച സഹോദരിമാർ അടുപ്പിന് താഴ് ഭാഗത്ത് വിറക് വയ്ക്കുന്ന ഭാഗത്ത് ഒളിച്ചത്. രാത്രി ഒന്നിനെത്തിയ സാമുഹിക വിരുദ്ധർ പുലർച്ചെ മൂന്നിനാണ് മടങ്ങിയത്. രാവിലെ തന്നെ നേഹയും നീലുവും സ്ഥലമുടമയായ അമ്പലപ്പാറ സ്വദേശി ജയാഭവനിൽ രതീഷിനെ വിവരം അറിയിച്ചു. തുടർന്ന് നെടുങ്കണ്ടം സ്റ്റേഷനിൽ പരാതിയും നൽകി. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പൊലീസ് അനോഷണം തുടങ്ങി. മൂന്ന് മാസം മുമ്പ് സ്ഥലമുടമയായ രതീഷിന്റെ ബൈക്ക് കത്തി നശിച്ചിരുന്നു. ജെ.സി.ബി ഓപറേറ്ററായ രതീഷ് ബൈക്ക് വീട്ടുമുറ്റത്തുള്ള ചെറിയ ഷെഢിലാണ് വയ്ക്കുന്നത്. രാവിലെ അയൽവാസികളാണ് ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം മരുന്നടിക്കാനുപയോഗിക്കുന്ന ഹോസുകൾ, കുഴൽക്കിണറിന്റെ വൈദ്യുതി കേബിൾ, മരുന്ന് കലക്കുന്ന വീപ്പ തുടങ്ങിയവയും കത്തിനശിച്ചു. രണ്ട് സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |