അഹമ്മദാബാദ്: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ രണ്ട് സ്വർണം കൂടി സ്വന്തമാക്കി കേരളം. ഇന്നലെ വനിതകളുടെ 4x100 മീറ്റർ റിലേയിലും വനിതാ ഫെൻസിംഗിലുമാണ് കേരളം പൊന്നണിഞ്ഞത്. ഇതോടെ കേരളത്തിന്റെ സ്വർണനേട്ടം നാലായി ഉയർന്നു. കഴിഞ്ഞദിവസം റോളർ സ്‌കേറ്റിംഗിൽ കേരളം രണ്ട് സ്വർണം നേടിയിരുന്നു.
ഭാവിക, അഞ്ജലി.പി. ഡി, എ.പി ഷിൽബി, ഷിൽഡ എന്നിവരടങ്ങിയ ടീമാണ് വനിതാ റിലേയിൽ കേരളത്തിനായി സ്വർണം നേടിയത്. ഫോട്ടോ ഫിനിഷിൽ തമിഴ്‌നാടിനെ മറികടന്നാണ് കേരളം സ്വർണം നേടിയത്. ആറാമത്തെ ലൈനിൽ ഒാടിയ കേരള ടീം 45.52 സെക്കൻഡിലാണ്ഫിനിഷ് ചെയ്‌തത്.
എന്നാൽ പുരുഷ റിലേയിൽ തമിഴ്നാട് ഇതിന് പകരം വീട്ടി.ഇഷാം, പ്രണവ്, അശ്വിൻ, മിഥുൻ എന്നിവരടങ്ങിയ കേരള ടീമിന് തമിഴ്നാടിന് പിന്നിൽ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കേരള ടീം 40.45 സെക്കൻഡിൽ ഓടിയെത്തിയപ്പോൾ തമിഴ്നാട് ടീം 40.01 സെക്കൻഡിൽ ഫിനിഷ് ചെയ്തിരുന്നു. പ്രണവ് കെ എസ് , ഹിഷാം എം, ആൽബർട്ട് ജെയിംസ് പോലോസ് , അശ്വവിൻ കെ പി ,മിഥുൻ ടി എന്നിവരാണ് പുരുഷ ടീം. മഹാരാഷ്ട്രയ്ക്കാണ് വെങ്കലം.
എന്നാൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് ശ്രീശങ്കറിന് ലോംഗ്ജമ്പിൽ സ്വർണം നേടാൻ കഴിയാതെപോയത് കേരളത്തിന് നിരാശയായി. ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്റെ പതാകയേന്തിയ ശ്രീശങ്കർ 7.93 മീറ്റർ മാത്രം ചാടി രണ്ടാമതായപ്പോൾ തമിഴ്നാടിന്റെ അന്താരാഷ്ട്ര താരം ജെസ്‌വിൻ ആൾഡ്രിൻ 8.26 മീറ്റർ ചാടി സ്വർണത്തിൽ മുത്തമിട്ടു.7.92 മീറ്റർ ചാടിയ കേരളത്തിന്റെതന്നെ അന്താരാഷ്ട്ര താരം മുഹമ്മദ് അനസിനാണ് വെങ്കലം. കഴിഞ്ഞ ദിവസം പുരുഷ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ അരുൺ. എ.ബി. വെള്ളി നേടിയിരുന്നു.
ഫെൻസിംഗിലെ കേരളത്തിന്റെ ആദ്യ സ്വർണമാണ്. വിമൺ ഫോയിൽ വ്യക്തിഗത ഇനത്തിൽ രാധിക പ്രകാശ് അവതി നേടിയത്. ഫൈനലിൽ മണിപ്പൂരിന്റെ അനിതാ ദേവിയെ 15-12 എന്ന സ്കോറിനാണ് രാധിക പരാജയപ്പെടുത്തിയത്. സെമി ഫൈനലിൽ ജമ്മു കശ്മീരിന്റെ റിയ ബക്ഷിയെ തകർത്താണ് രാധിക ഫൈനലിലെത്തിയത്. സ്‌കോർ : 15-13.ക്വാർട്ടറിൽ മണിപ്പൂരിന്റെ സോനയെ 15-9ന് തകർത്തിരുന്നു.
ഗെയിംസിലെ വേഗതയേറിയ താരങ്ങളായി അസാമിന്റെ അംലാൻ ബോർഗോഹെയ്‌നും ആന്ധ്രയുടെ ജ്യോതി യാരാജിയും മാറി. പുരുഷ വിഭാഗം 100 മീറ്ററിൽ നിലവിലെ ദേശീയ റെക്കോഡ് ജേതാവ് കൂടിയായ അംലാൻ ബോർഗോഹെയ്ൻ 10.38 സെക്കൻഡിലാണ് ഒന്നാമത്തെത്തിയത്. തമിഴ്നാടിന്റെ ഇലക്കിയദാസൻ 10.44 സെക്കൻഡിൽ രണ്ടാമതെത്തി.കേരളത്തിൽനിന്നാരും ഫൈനലിൽ മത്സരിക്കാനുണ്ടായിരുന്നില്ല.
വനിതാ വിഭാഗത്തിൽ 11.51 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജ്യോതി യാരാജി ഒന്നാം സ്ഥാനത്തെത്തിയത്. 100 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കോഡ് ഉടമ കൂടിയായ ജ്യോതി തമിഴ്നാടിന്റെ അർച്ചന സുശീന്ദ്രനെയാണ് രണ്ടാമതാക്കിയത്. ഈയിനത്തിലും കേരളത്തിൽനിന്നാരും ഫൈനലിൽ മത്സരിക്കാനുണ്ടായിരുന്നില്ല.
ഭാരദ്വഹനത്തിലെ ആദ്യ മെഡലാണ് ദേവപ്രീത് നേടിയ വെങ്കലം.
ബാസ്ക്കറ്റ് ബാളിൽ ക്വാർട്ടറിൽ
വനിതകളുടെ ബാസ്കറ്റ് ബാൾ 3 ഓൺ 3 വിഭാഗത്തിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളും ജയിച്ച കേരളം ക്വാർട്ടറിലെത്തി. തോടെ കേരളം ക്വാർട്ടർ ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ഗുജറാത്തിനെ 21- 8 ന് തോൽപ്പിച്ച കേരളം. രണ്ടാം മത്സരത്തിൽ തമിഴ് നാടിനെ 13-12 ന് തോൽപ്പിച്ചു.മൂന്നാം മത്സരത്തിൽ പഞ്ചാബിനെ 21-12 തോൽപ്പിച്ചാണ് കേരളം ക്വാർട്ടറിൽ കടന്നത്. സ്റ്റെഫി നിക്‌സൺ, മിന്നു മരിയ, ജയലക്ഷ്മി, റിയ എന്നിവരാണ് ടീമിലുള്ളത്.
കേരളത്തിന്റെ ബാഡ്മിന്റൺ മിക്സഡ് ടീം സെമി ബർത്ത് ഉറപ്പിച്ചു,ആദ്യ മത്സരത്തിൽ ആസാമായിരുന്നു കേരളത്തിന്റെ ഏതിരാളികൾ. ഒന്നിനെതിരെ മുന്ന് സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ ജയം.
അഖിലിന് ചികിത്സവൈകി
കഴിഞ്ഞ ദിവസം ദേശീയ ഗെയിംസിലെ പുരുഷ ട്രിപ്പിൾ ജമ്പിൽ മത്സരിക്കുന്നതിനിടെ പരിക്കേറ്റ കേരളതാരം അഖിലിന് ചികിത്സ വൈകി. മൂന്ന് ചാട്ടം കഴിഞ്ഞപ്പോൾ 14.92 മീറ്റർ ചാടി രണ്ടാം സ്ഥാനത്തായിരുന്നു പട്ടാമ്പി വി.ടി.ബി കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ അഖിൽ. നാലാം ശ്രമത്തിൽ ടേക്ക് ഓഫിൽ പിഴച്ച് കാലിടറി പിറ്റിൽ വീണു. വേദന കാരണം മണലിൽ കിടന്ന് പുളഞ്ഞ അഖിലിനെ ഒഫിഷ്യലുകൾ പൊക്കിയെടുത്ത് പുറത്തെത്തിക്കുകയായിരുന്നു. ഉടനെ വൈദ്യസഹായത്തിനായി മെഡിക്കൽ സംഘത്തെ വിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. സ്ട്രെച്ചറുമായി ഏതാനും പേർ വരുംവരെ മുക്കാൽ മണിക്കൂർ ഗ്യാലറിക്ക് സമീപം മണ്ണിൽ കിടക്കുകയായിരുന്നു. ഒടുവിൽ അവിടെ നിന്ന് മെഡിക്കൽ റൂമിൽ എത്തിച്ച് പരിക്കേറ്റ ഭാഗം കെട്ടിവെച്ചെങ്കിലും കാര്യമായ വൈദ്യസഹായം ലഭിച്ചില്ല. ഒരു മണിക്കൂർ കഴിഞ്ഞാണ് ആംബുലൻസില്‍ൽ അപ്പോളോ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. അവിടെ എം.ആർ.ഐ. സ്‌കാനിന് വിധേയനാക്കിയശേഷം ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ വിധിച്ചു. ശസ്ത്രക്രിയക്കായി നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ടീം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |