തിരുവനന്തപുരം: നാല് ചിത്രങ്ങൾ മാത്രം നിർമ്മിച്ച് മലയാളത്തിലെ സൗന്ദര്യാഭിരുചിയുളള ചലച്ചിത്ര നിർമ്മാതാക്കളുടെ പട്ടികയിൽ ഇടം നേടിയ വ്യവസായിയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. ഭരതന്റെ വൈശാലി, ജി.അരവിന്ദന്റെ വാസ്‌തുഹാര, സിബി മലയിലിന്റെ ധനം, ഹരികുമാറിന്റെ സുകൃതം എന്നിവയായിരുന്നു അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ.
നിർമ്മാതാവായി അരങ്ങേറിയ വൈശാലിയുടെയും അവസാനം നിർമ്മിച്ച സുകൃതത്തിന്റെയും തിരക്കഥ എം.ടി വാസുദേവൻ നായരുടേതായിരുന്നു. എം.ടിയുടെ തിരക്കഥ പൂർത്തിയായ ശേഷം നിർമ്മാതാക്കളെ സമീപിക്കാൻ ഒരുങ്ങുമ്പോഴാണ് രാമചന്ദ്രൻ കാണാനെത്തിയതെന്ന് സുകൃതത്തിന്റെ സംവിധായകൻ ഹരികുമാർ ഓർക്കുന്നു. ഈ സിനിമ താൻ നിർമ്മിക്കാമെന്ന് നിർബന്ധം പിടിച്ചു. നിരവധി വ്യവസായ സംരംഭങ്ങളുളളതിനാൽ ഷൂട്ടിംഗ് സെറ്റിൽ അദ്ദേഹം അധികസമയവും ഉണ്ടായിരുന്നില്ല. എല്ലാം എന്നെ വിശ്വസിച്ച് ഏൽപ്പിക്കുകയായിരുന്നു. സുകൃതത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ വാങ്ങാൻ ഞാനും അദ്ദേഹവും ഒരുമിച്ചാണ് പോയത്. അദ്ദേഹം പിന്നീട് മലയാള സിനിമകൾ നിർമ്മിക്കാത്തത് വലിയ നഷ്‌ടമാണ്- ഹരികുമാർ കേരളകൗമുദിയോട് പറഞ്ഞു.
രാമചന്ദ്രന്റെ അച്ഛൻ കമലാകര മേനോൻ കവിയായിരുന്നു. വീട്ടിലെ അക്ഷരശ്ലോക സദസുകൾ കേട്ടുവളർന്നതായിരുന്നു കുട്ടിക്കാലം. എഴുത്തുകാരോടുള്ള ആരാധനയും സംഗീതത്തോടുള്ള അഭിനിവേശവുമാണ് സിനിമയിലെത്തിച്ചത്. ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ വ്യക്തിബന്ധമുളള യേശുദാസിനെയും, ജയചന്ദ്രനെയും കൊണ്ട് പാടിപ്പിക്കണമെന്നായിരുന്നു രാമചന്ദ്രന്റെ ആഗ്രഹം. എല്ലാ പാട്ടുകളും പെൺ ശബ്‌ദത്തിലായിരിക്കണമെന്നായിരുന്നു എം.ടിയുടെ നിബന്ധന. ഒരു ബോംബ് വർഷിക്കുന്ന പ്രതീതിയാണ് അത് രാമചന്ദ്രനിൽ ഉളവാക്കിയത് . യേശുദാസിനെയും ജയചന്ദ്രനെയും കൊണ്ട് പാടിക്കാനുള്ള ആഗ്രഹം എം.ടിയോട് പറഞ്ഞപ്പോൾ, അതിന് പ്രത്യേകം പാട്ടുകൾ റെക്കോർഡ് ചെയ്‌ത് കേട്ടാൽപ്പോരേയെന്നും കൂടുതൽ പണം മുടക്കി സിനിമ നിർമ്മിക്കണമോയെന്നും ചോദിച്ചു. നിർബന്ധമാണെങ്കിൽ ചിത്രത്തിലുള്ള ഒരു സംഘഗാനത്തിലെ നാല് വരികൾ അവരെക്കൊണ്ട് പാടിച്ചോളൂവെന്നും പറഞ്ഞു. ഇരുവരുമായും അടുത്ത ബന്ധമുണ്ടായിരുന്നതിനാൽ ആ സാഹസത്തിന് രാമചന്ദ്രൻ മുതിർന്നില്ല.
വിതരണക്കാരൻ,നടൻ എന്നീ നിലകളിലും രാമചന്ദ്രൻ തിളങ്ങി. ഹോളി ഡേയ്‌സ് എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്‌തു. ഇന്നലെ, കൗരവർ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ചന്ദ്രകാന്ത് ഫിലിംസാണ് വിതരണം ചെയ്‌തത്. അറബിക്കഥയിലെ കോട്ട് നമ്പ്യാരും, ടു ഹരിഹർ നഗറിലെ സ്വയം പരിഹാസ്യനാകുന്ന കഥാപാത്രവും അടക്കം പത്തോളം സിനിമകളിലും അഭിനയിച്ചു.
അറ്ര്ലസ് രാമചന്ദ്രൻ പാവപ്പെട്ടവരുടെ സഹായി: മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം.രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ മേഖലയിലേക്ക് മുന്നേറിയ വ്യക്തിയായിരുന്നു രാമചന്ദ്രൻ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം ഏറെ ശ്രദ്ധേയമായിരുന്നു. പാവപ്പെട്ടവർക്ക് സഹായിയായിരുന്ന അദ്ദേഹം ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിടവാങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാമചന്ദ്രൻ മനുഷ്യസ്നേഹി: എ.എൻ.ഷംസീർ
വ്യവസായി എന്ന നിലയിൽ മാത്രമല്ല മനുഷ്യ സ്നേഹി,പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രവാസി മലയാളികളുടെയും കേരളീയരുടെയും ഇടയിൽ ഏറെ സ്വീകാര്യനായിരുന്നു അറ്റ്‌ലസ് രാമചന്ദ്രനെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. സ്ഥാപനവും പരസ്യ വാചകവും ഒരു വ്യക്തിയുടെ അടയാളമാവുക അപൂർവമാണ്. നല്ല സിനിമകളുടെ നിർമ്മാതാവെന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |