കാബൂൾ : അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഏറെനാളായി സ്വരച്ചേർച്ചയിലല്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് അധികാരം പിടിച്ചെടുക്കാൻ ആയുധങ്ങളടക്കം നൽകി സഹായിച്ചെങ്കിലും ഒടുവിൽ ഭീകര ഭരണകൂടം പാകിസ്ഥാനുമായി ഇടയുകയായിരുന്നു. ഇപ്പോഴിതാ പാക് കറൻസിയെ സമ്പൂർണമായി നിരോധിച്ചു കൊണ്ട് ഉത്തരവിട്ടിരിക്കുകയാണ് താലിബാൻ. പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നതിലുള്ള നിരോധനം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. അഫ്ഗാൻ വാർത്താ ഏജൻസി ഖാമ പ്രസാണ് ഈ വിവരം പുറത്തുവിട്ടത്.
താലിബാൻ ഇന്റലിജൻസ് ഏജൻസിയാണ് പാകിസ്ഥാൻ കറൻസിയുടെ നിരോധനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ മണി എക്സ്‌ചേഞ്ച് ഡീലേഴ്സിന്റെ അസോസിയേഷനോടും പാക് കറൻസിയിൽ വിനിമയം നടത്തുന്നത് പൂർണമായും നിരോധിച്ചതായി താലിബാൻ അറിയിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ വ്യാപാരികൾ ഉൾപ്പടെ നിരവധി പേർ ഇപ്പോഴും പാക് കറൻസിയിൽ ഇടപാടുകൾ നടത്തുന്നുണ്ട്. പ്രത്യേകിച്ച് പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ പാക് കറൻസിയാണ് ഉപയോഗിക്കുന്നത്. താലിബാന്റെ പുതിയ നീക്കം ഇവർക്ക് വലിയ നഷ്ടവും തിരിച്ചടിയുമാവും. താലിബാനെ അനുനയിപ്പിക്കാൻ കഴിയാത്തത് പാക് ഭരണകൂടത്തിനും വലിയ തലവേദനയാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |