ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ രണ്ട് ദിവസത്തെ ഔദ്യോഗിക ഒമാൻ സന്ദർശനം പൂർത്തിയായി. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദ്ർ അൽബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ഒമാനിൽ റുപേ ഡെബിറ്റ് കാർഡ് പുറത്തിറക്കുന്നതിന് സെൻട്രൽ ബാങ്ക് ഒഫ് ഒമാനും എൻ.പി.സി.ഐയും തമ്മിലുള്ള ധാരണാപത്രം ഒപ്പിടൽ വി. മുരളീധരന്റെ സാന്നിദ്ധ്യത്തിൽ നടന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക ബന്ധത്തിന്റെ പുതിയ വാതിൽ തുറക്കുന്നതാണ് നീക്കമെന്ന് വി. മുരളീധരൻ പറഞ്ഞു .
വാർത്താ, വിവര കൈമാറ്റത്തിനും ഇന്ത്യയും ഒമാനും ധാരണയിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ന്യൂസ് ഇന്റർനാഷനലും (എ.എൻ.ഐ) ഒമാൻ ഇൻഫർമേഷൻ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഒമാൻ വാർത്താ ഏജൻസി ഒ.എൻ.എയും കരാറിൽ ഒപ്പിട്ടു.
ഇന്ത്യൻ തൊഴിലാളികളുടെ ക്യാമ്പുകളും മുരളീധരൻ സന്ദർശിച്ചു. ഉത്സവ സീസണുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നതടക്കമുള്ള തൊഴിലാളികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മസ്‌കറ്റിൽ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്തു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഒമാനിലെ ആദ്യ മഹാത്മാ ഗാന്ധി പ്രതിമയും വി. മുരളീധരൻ അനാച്ഛാദനം ചെയ്തു. ഇന്ത്യൻ ആർട്ടിസ്റ്റ് സേതുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനത്തിന്റെയും എംബസിയിലെ ലൈബ്രറിയുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |