തിരുവനന്തപുരം: കാർഷിക സർവകലാശാലാ വൈസ്ചാൻസലറുടെ ചുമതല താൽക്കാലികമായി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മിഷണറുമായ ഇഷിതാ റോയിക്ക് നൽകാൻ മന്ത്രി പി.പ്രസാദ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് ശുപാർശ നൽകി. പക്ഷേ, ഈ ഉദ്യോഗസ്ഥ കേന്ദ്രത്തിന്റെ അച്ചടക്ക നടപടി നേരിടുന്ന വിവരം മറച്ചുവച്ചെന്ന് ആക്ഷേപം. കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കവേ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ ചീഫ് സെക്രട്ടറി ഗ്രേഡിലേക്കുള്ള സ്ഥാനക്കയറ്റം തടഞ്ഞിരുന്നു. കുറ്റപത്രം നൽകിയുള്ള അച്ചടക്ക നടപടികൾ തുടരുകയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനോ സുപ്രധാന നിയമനങ്ങൾക്കോ കേന്ദ്ര വിജിലൻസിന്റെ ക്ലിയറൻസ് ലഭിച്ചിട്ടുമില്ല.
വൈസ് ചാൻസലർ ഡോ.ആർ.ചന്ദ്രബാബുവിന്റെ കാലാവധി ഏഴിന് തീരും. പ്രോ ചാൻസലറായ മന്ത്രിയുമായി കൂടിയാലോചിച്ചാണ് ചാൻസലറായ ഗവർണർ വി.സിയുടെ ചുമതല മറ്റാർക്കെങ്കിലും കൈമാറേണ്ടത്. അതിനാലാണ് മന്ത്രിയുടെ അഭിപ്രായം തേടിയത്. കേന്ദ്ര നടപടികളുടെ വിവരങ്ങൾ ഗവർണർ സർക്കാരിൽ നിന്ന് തേടുമെന്നും രേഖകൾ പരിശോധിച്ചേക്കുമെന്നും വിവരമുണ്ട്.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെ റൂസ ഫണ്ടിൽ നിന്ന് 23 ലക്ഷം അനധികൃതമായി കൈപ്പറ്റിയെന്ന് കണ്ടെത്തിയിരുന്നു. തന്റെയും രണ്ട് മക്കളുടെയും രാജ്യത്തെയും വിദേശത്തെയും യാത്രകൾക്കായി പൊതുപണം ചെലവിട്ടെന്നാണ് കണ്ടെത്തൽ. ഇഷിതയ്ക്കെതിരെ നടപടിയെടുക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനും ശുപാർശ നൽകിയിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷൻ മതിയാക്കി സംസ്ഥാന കേഡറിലെത്തിയതിനു പിന്നാലെയാണ് സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |