ചീരാൽ: കഴിഞ്ഞ രണ്ടാഴ്ചയായി ചീരാൽ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തികൊണ്ട് പ്രദേശത്ത് വിഹരിച്ചുവരുന്ന കടുവ ഡബ്ലിയു 43-ാം നമ്പർ കടുവയാണെന്ന് വനംവകുപ്പ് തിരിച്ചറിഞ്ഞു. ഉദേശം പത്ത് വയസ് പ്രായം മതിക്കുന്ന ഈ ആൺകടുവയെ വർഷങ്ങൾക്ക് മുമ്പ് വയനാടൻ വനത്തിൽ കണ്ടെത്തുകയും ഐഡന്റിഫിക്കേഷൻ നൽകി 43-ാം നമ്പറായി കണക്കാക്കുകയും ചെയ്തതാണ്. കഴിഞ്ഞ ദിവസം വൈകിട്ട് കരുവള്ളി ഭാഗത്ത് കടുവയുടെ സാന്നിദ്ധ്യം കണ്ടതോടെ ചീരാൽ, കരിവള്ളി, മുണ്ടക്കൊല്ലി പ്രദേശം വീണ്ടും കടുവ ഭീതിയിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് മുണ്ടകൊല്ലിയിൽ കണ്ണാമ്പറമ്പിൽ ഡാനിയേലിന്റെ പശുകിടാവിനെ തൊഴുത്തിൽ നിന്ന് പിടികൂടി കൊന്ന് തിന്നത്. കടുവയെ നിരീക്ഷിച്ച് ഉടൻ കൂട് വെച്ച് പിടികൂടാമെന്ന് അധികൃതർ പറഞ്ഞങ്കിലും ഇതുവരെ യാതൊരു നടപടിയും ആയില്ല. അതിനിടെ വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയുടെ ദൃശ്യം പതിയുകയും ചെയ്തു. ഇതിലൂടെയാണ് 43-ാം നമ്പറാണെന്ന് തിരിച്ചറിഞ്ഞത്. ജനവാസകേന്ദ്രത്തിൽ കടുവ നിലയുറപ്പിച്ചിട്ടുണ്ടെന്ന് കാമറ ദൃശ്യം ലഭിച്ചിട്ടും ഇതിനെ പിടികൂടുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പ്രക്ഷേഭവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.
ഡാലിയേലിന്റെ പശുകിടാവിനെ കടുവ പിടച്ചപ്പോൾ പ്രതിഷേധവുമായി ഇറങ്ങിയ നാട്ടുകാർ അന്ന് സ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞുവെച്ചിരുന്നു. എന്നാൽ കാമറ നിരീക്ഷണത്തിലൂടെ കടുവയുടെ നീക്കം മനസിലാക്കി കൂട് വെച്ച് ഉടൻ പിടികൂടുമെന്ന് വനം വകുപ്പ് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് അന്ന് വനപാലകരെ വിട്ടയച്ചത്. എന്നാൽ തുടർ സാന്നിദ്ധ്യമുണ്ടായിട്ടും പിടികൂടാനുള്ള നടപടി സ്വീകരിക്കാതെ അധികൃതർ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. രണ്ടാഴ്ച മുമ്പാണ് വല്ലത്തൂരിലെ ദാസൻ എന്നയാളുടെ പശുവിനെ പിടികൂടിയത്. ഇതും തൊുത്തിൽ കെട്ടിയിട്ടിരുന്ന സ്ഥലത്ത് നിന്നാണ് . മുണ്ടകൊല്ലിയിൽ പശുകിടാവിനെ പിടികൂടിയ തൊഴുത്തിന്റെ സമീപത്ത് വെച്ച കാമറയിലാണ് കഴിഞ്ഞ ദിവസം കടുവയുടെ ദൃശ്യം പതിഞ്ഞത്. കടുവ പരിസരത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടന്നുള്ളതിന് തെളിവാണ് കാമറയിൽ പതിഞ്ഞ ചിത്രം. കടുവയെ എത്രയും പെട്ടന്ന് പിടികൂടാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിക്കുമെന്ന് ചീരാൽ നിവാസികൾ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |