വടക്കഞ്ചേരി: പന്നിയങ്കര ചുവട്ട് പാടത്ത് ദമ്പതികളെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ ആറു പേർ അറസ്റ്റിൽ. സേലം സ്വദേശികളായ മൂന്ന് പേരും നാമക്കൽ സ്വദേശികളായ മൂന്നുപേരുമാണ് അറസ്റ്റിലായിരിക്കുന്നത്. സേലം ചിന്ന ശ്രീരാംപെട്ടി കടത്തൂർ അഗ്രഹാരം കേശവൻ (40), സിംഗഗിരി പനങ്ങാട് പെരിയാണ്ടിപ്പട്ടി പ്രഭു (34), അസ്താംപട്ടി മണക്കാട് അൻപ്നഗർ മുഹമ്മദ് അബ്ദുള്ള (24), നാമക്കൽ സെന്തമംഗലം കൈകാട്ടി എരുമപ്പെട്ടി തമിഴ്‌ശെൽവൻ (21), ത്രിച്ചൻകാട് സൂരൻപാളയം യമുന റാണി (27), സൂരൻ പാളയം യുവറാണി (40) എന്നിവരാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്.
അന്തർസംസ്ഥാന മോഷ്ടാക്കളായ ഇവരുടെ പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് സംശയിക്കുന്നത്. പന്നിയങ്കരയിലെ കവർച്ചയ്ക്ക് ശേഷം സേലത്തേക്ക് കടന്ന ഇവരെ പൊലീസ് പിൻതുടർന്നിരുന്നു. സേലത്ത് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് മധുര ജയിലിൽ റിമാന്റിലായിരുന്ന ഇവരെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഈ മാസം 11വരെയാണ് ഇവർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടാവുക. ഇവർ കവർന്ന സ്വർണ്ണം ഈറോഡിൽ വില്പന നടത്തിയെന്നാണ് പറയുന്നത്. തെളിവെടുപ്പിനും തുടരന്വേഷണത്തിനും ശേഷം പ്രതികളെ കോടതിയിൽ ഹാജറാക്കും. നിരവധി മോഷണക്കേസുകൾ ഇവരുടെ പേരിലുണ്ട്.
കഴിഞ്ഞമാസം 22 നാണ് ചുവട്ട്പാടത്തെ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പുതിയേടത്ത് വീട്ടിൽ സാം പി.ജോൺ, ഭാര്യ ജോളി എന്നിവരെ ആക്രമിച്ച് 25 പവൻ സ്വർണവും 10000 രൂപയും കവർന്നത്. ആലത്തൂർ ഡിവൈ.എസ്.പി ആർ.അശോകൻ, വടക്കഞ്ചേരി സി.ഐ എ. ആദംഖാൻ, എസ്.ഐ കെ.വി. സുധീഷ്‌കുമാർ, എ.എസ്.ഐ ബിനോയ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗോപകുമാർ, അനന്ദകൃഷ്ണൻ, സിന്ധു, സിവിൽ പൊലീസ് ഓഫീസർ റഷീദ് സ്‌പെഷ്യൽ സ്‌ക്വാഡ് എസ്.ഐ ജലീൽ, എ.എസ്.ഐ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |